റിയാദ്: സൗദി അറേബ്യയുടെ ആകാശപരിധിയിൽ ശത്രുക്കൾ അയച്ച ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളെ ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകൾ ഇന്ന് (വെള്ളി) വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഈ വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം (വ്യാഴം) കിഴക്കൻ പ്രവിശ്യയിൽ മാത്രം 39 ഡ്രോണുകൾ തകർത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നത്തെ നീക്കവും നടന്നത്. സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ, അൽ ഖർജ് ഗവർണറേറ്റിൽ നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് വഴി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു: തുറസ്സായ സ്ഥലങ്ങളിൽ നിന്നും ഗ്ലാസ് പാളികൾക്ക് അടുത്തും നിൽക്കുന്നത് ഒഴിവാക്കുക. ബാൽക്കണികളിലോ കെട്ടിടങ്ങളുടെ മുകളിലോ നിൽക്കാൻ പാടുള്ളതല്ല. പുറത്തുള്ളവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും ബലമുള്ള മറകൾക്ക് പിന്നിൽ അഭയം പ്രാപിക്കുകയും ചെയ്യുക. സംഭവസ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ പാടില്ല. പ്രതിരോധ മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം, സൗദി എയർ ഡിഫൻസ് ഫോഴ്സും എയർഫോഴ്സും ചേർന്ന് ഇതുവരെ ഏകദേശം 811 ഡ്രോണുകളും, 51 ബാലിസ്റ്റിക് മിസൈലുകളും, ഏഴ് ക്രൂയിസ് മിസൈലുകളും വിജയകരമായി തകർത്തിട്ടുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ ജനവാസ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ഇവയിൽ ഭൂരിഭാഗം ആക്രമണശ്രമങ്ങളും നടന്നത്.

സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം: റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 14 ഡ്രോണുകൾ തകർത്തു
M
MadhyamamSource Link
about 1 month ago