റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന നീക്കങ്ങളിൽ ഒരു ബാലിസ്റ്റിക് മിസൈലും ആകെ 76 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ശനിയാഴ്ച അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ ഇന്ന് ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം മാത്രം ശത്രുക്കൾ തൊടുത്തുവിട്ട 65 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുമാണ് സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്. ഇതിൽ സൗദി വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച 28 ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ വെച്ച് നേരിട്ട 10 ഡ്രോണുകളും ഉൾപ്പെടുന്നു. കൂടാതെ എംബസി ഏരിയ, അൽ-ഖർജ്, കിഴക്കൻ-മധ്യ മേഖലകൾ, റുബൽ ഖാലി എന്നിവിടങ്ങളിലായി എത്തിയ 27 ശത്രു ഡ്രോണുകളെയും പ്രതിരോധ സേന തകർത്തു. അൽ-ഖർജ് ഗവർണറേറ്റിനെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും വിജയകരമായി തടഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. മറ്റ് മേഖലകളായ അൽ-ജൗഫ്, റുബൽ ഖാലി എന്നിവിടങ്ങളിലും ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായെങ്കിലും സൈന്യത്തിന്റെ ജാഗ്രതയിൽ അവ പരാജയപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സംരക്ഷണത്തിനും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടുള്ള ശത്രുതാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.

സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം തുടരുന്നു; രണ്ട് രാത്രികൾക്കിടയിൽ തകർത്തത് 76 ഡ്രോണുകളും ഒരു മിസൈലും
M
MadhyamamSource Link
about 2 months ago