റിയാദ്: സൗദി അറേബ്യയിലെ പത്തോളം പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും മിതമായതോ അതിശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. റിയാദ്, ഖസീം, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മക്ക, മദീന എന്നീ നഗരങ്ങളുടെ കിഴക്കൻ ഭാഗങ്ങളിലും മഴ ശക്തമായിരിക്കും. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലുണ്ടാകാൻ ഇടയുള്ളയിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കൂടാതെ അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ തുടങ്ങിയ തെക്കൻ പ്രവിശ്യകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഴ പെയ്യുന്നയിടങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയാൻ ഇടയുണ്ട്. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

സൗദിയിൽ പരക്കെ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
M
MadhyamamSource Link
18 days ago