ഹൈദരാബാദ്: കോളജ് അധികൃതരുടെ മാനസിക പീഡനത്തെത്തുടർന്ന് ഹൈദരാബാദിൽ എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്വകാര്യ കോളജിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് ശനിയാഴ്ച ഹയാത്ത് നഗറിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോളജ് ഉദ്യോഗസ്ഥന്റെ ക്രൂരമായ പെരുമാറ്റമാണ് മകന്റെ മരണത്തിന് കാരണമെന്ന് കാട്ടി വിദ്യാർഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഹാൾടിക്കറ്റ് നൽകുന്നതിനായി കോളജ് അധികൃതർ വിദ്യാർഥിയെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഹാജർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 17ന് കോളജ് ഉദ്യോഗസ്ഥൻ വിദ്യാർഥിയോട് 5,000 രൂപ ആവശ്യപ്പെട്ടു. തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് ക്ലാസിൽ വരാൻ കഴിയാതിരുന്നതെന്ന് വിദ്യാർഥി വിശദീകരിച്ചെങ്കിലും ഉദ്യോഗസ്ഥൻ അത് കേൾക്കാൻ തയാറായില്ല. എന്ന് മാത്രമല്ല, മറ്റു വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽ വെച്ച് മകനെ മോശമായ വാക്കുകൾ പറഞ്ഞ് അപമാനിച്ചതായും പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജിൽ വെച്ച് ഈ ദുരനുഭവം ഉണ്ടായത്. ഇതിൽ മനംനൊന്ത് ശനിയാഴ്ച വിദ്യാർഥി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹയാത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിദ്യാർഥിയുടെ മരണത്തിൽ കോളജ് മാനേജ്‌മെന്റിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റിനായി എത്തിയ വിദ്യാർഥിയോട് പണം ആവശ്യപ്പെടുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഹാൾ ടിക്കറ്റിന് കൈക്കൂലി ചോദിച്ചു, അപമാനിച്ചു; ഹൈദരാബാദിൽ ബി.ടെക് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
M
MadhyamamSource Link
21 days ago