ഹുർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കൽ; യു.എസുമായി ചർച്ച നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഹുർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കൽ; യു.എസുമായി ചർച്ച നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

M
MadhyamamSource Link
ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ എണ്ണ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് യുദ്ധ കപ്പലുകൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായി ഉഭയകക്ഷി ചർച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഹുർമുസ് തുറക്കാനും സുരക്ഷ ഉറപ്പാക്കാനും കടലിടുക്കിലേക്ക് യുദ്ധ കപ്പലുകൾ അയക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നാറ്റോ രാജ്യങ്ങളുടെയും ചൈനയുടെയും സഹായം തേടിയ ട്രംപിന്റെ ആവശ്യം എല്ലാവരും തള്ളിയിരുന്നു. സഖ്യകക്ഷികൾ സഹായവുമായി യുദ്ധക്കപ്പലുകൾ അയച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് ‘വളരെ മോശം’ ഭാവിയാണെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഹുർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണ വില കുതിക്കുകയാണ്. ‘ഈ വിഷയം പല രാജ്യങ്ങളും ചർച്ച ചെയ്യുന്നതായി ഞങ്ങൾക്കറിയാം. എന്നാൽ ഉഭയകക്ഷി തലത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല’ -വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. പങ്കാളികളുമായി ഇന്ത്യ ഈ വിഷയത്തിൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്ക് കടക്കാൻ ഇറാന് ഇന്ത്യ ഒന്നും നൽകിയിട്ടില്ലെന്നും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിനായി തെഹ്‌റാനുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹുർമുസിലൂടെയുള്ള ചരക്ക് ഗതാഗതം പുനരാരംഭിക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണിത്. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടെന്നും ആശയവിനിമയം തുടരുമെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു. ഇനിയും കൂടുതൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഹുർമുസ് കടക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ കപ്പലിനും വേണ്ടി പ്രത്യേകം അനുമതിയാണ് ലഭിച്ചത്. ഇന്ത്യൻ കപ്പലുകളെ മുഴുവൻ കടത്തിവിടുന്ന രീതിയിൽ നിലവിൽ സാഹചര്യമെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഇന്ത്യയും ഇറാനും എത്തിച്ചേർന്നിട്ടില്ല. ഇന്ത്യൻ കപ്പലുകളെ കടത്തിവിടുന്നതിന് പകരമായി ഇറാന് ഒന്നും ലഭിച്ചിട്ടില്ല. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്‍റെയും നയതന്ത്ര ചർച്ചകളുമാണ് ഇതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യകരമായ കാര്യങ്ങളാണ് പശ്ചിമേഷ്യയിൽ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഹുർമുസ് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ ഇന്ത്യയും ചൈനയും റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കുകയാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് ഇരുരാജ്യങ്ങളിലേക്കുമുള്ള റഷ്യൻ എണ്ണ ഇറക്കുമതി 22 ശതമാനം വർധിച്ചു. ഇന്ത്യ പ്രതിദിനം 1.5 മില്യൺ ബാരൽ എണ്ണയാണ് ഇപ്പോൾ റഷ്യയിൽ നിന്ന് വാങ്ങുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹുർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കൽ; യു.എസുമായി… | Boolokam