പടന്ന: പെട്രോളിയം ഉൽപന്നങ്ങൾക്കും ഗ്യാസിനും പലയിടത്തും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതോടെ ഹോട്ടലുകൾക്ക് അത് തിരിച്ചടിയായി മാറി. എന്നാൽ, പടന്ന എടച്ചാക്കൈയിലെ ശശിയുടെ ‘ഹോട്ടൽ കമ്പ്യൂട്ടറിന്’ പാചകവാതകക്ഷാമമൊന്നും ഒരു വിഷയമേയല്ല. കഴിഞ്ഞ 30 വർഷമായി പടന്നയിലേയും ഉദിനൂരിലേയും ഭക്ഷണപ്രേമികളുടെ ഇഷ്ടഹോട്ടലായ ഹോട്ടൽ കമ്പ്യൂട്ടറിൽ എല്ലാ വിഭവങ്ങളും തയാറാക്കുന്നത് വിറകടുപ്പിലാണ്. അടുക്കളയിലെ വലിയ രണ്ടു വിറകടുപ്പിലാണ് ചോറ്, ബിരിയാണി, നെയ്ച്ചോർ, പൊറോട്ട, ബീഫ് തുടങ്ങി സകല വിഭവങ്ങളും തയാറാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ പൊറോട്ടക്കും ബീഫിനും പ്രത്യേക രുചിയാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടു വർഷത്തേക്കുവരെയുള്ള വിറകുകൾ ഒന്നിച്ച് എടുക്കാറാണ് പതിവ്. വിറകടുപ്പായതിനാൽ പൊറോട്ട അടിക്കാനോ മറ്റ് ജോലികൾക്കോ ആരും താൽപര്യം കാണിക്കാറില്ല എന്നും മുഴുവൻ വിഭവങ്ങളും താൻ ഒറ്റക്കുതന്നെയാണ് തയാറാക്കുന്നതെന്നും ഉടമ ഉദിനൂരിലെ ശശി പറയുന്നു. ഒരു സഹായി മാത്രമാണുള്ളത്. ആദ്യകാലത്ത് ഉദിനൂരിലായിരുന്നു കമ്പ്യൂട്ടർ ഹോട്ടൽ. 16 വർഷത്തോളം അവിടെ ജോലിചെയ്ത ശശി പിന്നീട് ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ എടച്ചാക്കൈ സ്കൂൾ പരിസരത്താണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
