അബൂദബി: ഹുർമുസ് കടലിടുക്കിനെ ആയുധമാക്കുന്നത് ആഗോള സാമ്പത്തിക ഭീകരവാദമാണെന്ന് യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ. യു.എസിലെ ടെക്സാസിൽ നടക്കുന്ന ഊർജ മേഖലയിലെ ആഗോള സമ്മേളനമായ ‘സെറവീക്കി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുന്നത് ലോകത്ത് എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്നും, അതിന്റെ ആഘാതം ഫാക്ടറികൾ മുതൽ കുടുംബങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് ആഴ്ചയിൽ എണ്ണവില 50 ശതമാനം ഉയർന്നതും ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജസുരക്ഷ വളരെ പ്രധാനമാണെന്നും ഹുർമുസ് തുറന്ന നിലയിൽ നിലനിർത്തുക മാത്രമാണ് സ്ഥിരമായ പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ലോക ഊർജ വ്യവസ്ഥയുടെ സ്ഥിരതക്കായി സഹകരണം അനിവാര്യമാണെന്നും, നവംബർ മാസം അബൂദബിയിൽ നടക്കുന്ന ‘അഡിപെക്’2026ലേക്ക് പങ്കാളികളെ ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.

‘ഹുർമുസി’നെ ആയുധമാക്കുന്നത് സാമ്പത്തിക ഭീകരവാദം -യു.എ.ഇ മന്ത്രി
M
MadhyamamSource Link
about 2 months ago