നടി ഹൻസിക മോട്‌വാനി ഭർത്താവ് സൊഹേൽ ഖതുരിയയിൽ നിന്ന് വിവാഹ മോചനം നേടിയത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജീവിതത്തിലെ വളരെ വിഷമകരമായ ഘട്ടത്തിൽ തന്‍റെ അമ്മ മോണ മോട്‌വാനി, സഹോദരൻ പ്രശാന്ത് മോട്‌വാനി എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് ഹൻസിക മനസ്സു തുറന്നു. മാഷബിൾ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 'അമ്മ എപ്പോഴും എന്റെ നെടുംതൂണായിരുന്നു, ചേട്ടനും. അവരുടെ പിന്തുണയാണ് എല്ലാം. എന്റെ തീരുമാനങ്ങൾ എന്തുതന്നെയായാലും അവർ എന്നെ പിന്തുണക്കും. എന്തുചെയ്യണമെന്ന് അവർ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. അവസാനം, സന്തോഷവും ആരോഗ്യവും നിലനിർത്തുക എന്നതാണ് പ്രധാനം' ഹൻസിക പറഞ്ഞു. തന്‍റെ വിവാഹവും വിവാഹ മോചനവും ആഘോഷിക്കുന്ന ചില മാധ്യമങ്ങൾക്ക് എതിരെയും ഹൻസിക പ്രതികരിച്ചിരുന്നു. 'അവർക്ക് ക്ലിക്ക്ബെയ്റ്റ് വേണം, അതവർക്ക് ലഭിച്ചു. അവർക്ക് വാർത്തകൾ വേണം, അവർക്കതും ലഭിച്ചു. ഞാൻ ഒരിക്കലും കാര്യങ്ങളെ ന്യായീകരിച്ചില്ല, കാരണം അത് എനിക്കൊരു പ്രശ്നമായിരുന്നില്ല' നടി പറഞ്ഞു. ആ സാഹചര്യത്തെ തരണം ചെയ്യാൻ കാരണമായ അമ്മയുടെ ഉപദേശത്തെകുറിച്ചും ഹൻസിക പങ്കുവെച്ചു. 'അമ്മ ഒരിക്കൽ എന്നോട് പറഞ്ഞു, നിന്‍റെ വേദന ഒരിക്കലും മറ്റൊരാളുടെ വിനോദമാകരുത്. അതുകൊണ്ട് ഞാൻ എത്ര വിഷമിച്ചാലും ആരും അത് അറിയുന്നില്ല. ഞാൻ അത് മറന്നുകഴിഞ്ഞാൽ പിന്നെ ആളുകൾ എന്ത് പറയുന്നു എന്നത് എന്‍റെ പ്രശ്നമല്ല' നടി കൂട്ടിച്ചേർത്തു. നാല് വർഷത്തെ വിവാഹ ജീവിതത്തിനുശേഷമാണ് നടി ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിച്ചത്. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഹൻസിക വിവാഹിതയായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ദാമ്പത്യം ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് നടിയുടെ അഭിഭാഷകൻ പറയുന്നു. ബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്ന് ഇരു കക്ഷികളും പറഞ്ഞതിനെതുടർന്ന് പരസ്പര സമ്മതത്തോടെയാണ് വേർപിരിയൽ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവാഹം അവസാനിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നതിന് മുമ്പ് ഇരുവരും 2024 ജൂലൈ മുതൽ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന കാര്യവും കേസിൽ വഴിത്തിരിവായി. 2022 ഡിസംബർ നാലിന് ആർഭാടപൂർണ്ണമായ ആഘോഷങ്ങളോടെയാണ് ഹൻസിക ബിസിനസുകാരനായ സൊഹൈൽ കതൂരിയയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ഇരുവർക്കുമെതിരെ രൂക്ഷമായ രീതിയിൽ സൈബർ ആക്രമണങ്ങൾ വന്നിരുന്നു. ഹൻസികയുടെ ഉറ്റ സുഹൃത്തായ റിങ്കി ബജാജിന്‍റെ ആദ്യ ഭർത്താവായിരുന്നു സൊഹൈൽ എന്ന വാർത്ത ഏറെ വിവാദങ്ങൾക്കു വഴിവെച്ചു. ആത്മ സുഹൃത്തിന്‍റെ ഭർത്താവിനെ എങ്ങനെയാണ് വിവാഹം കഴിക്കാൻ തയാറായെതെന്നും ഹൻസിക വിശ്വാസ വഞ്ചന ചെയ്തു എന്ന രീതിയിലും വരെ നടിക്കെതിരെ സൈബറിടങ്ങളിൽ ആക്രമണങ്ങൾ തുടർന്നു. വിവാഹമോചന സമയത്ത് ഹൻസിക ജീവനാംശത്തിനുവേണ്ടി ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒന്നിച്ചു താമസിക്കാൻ തുടങ്ങിയപ്പോഴാണ് പരസ്പര ചേർച്ച കേടുകളും അഭിപ്രായ വ്യത്യാസങ്ങളും മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ തീരുമാനങ്ങൾ എന്തുതന്നെയായാലും അവർ എന്നെ പിന്തുണക്കും. എന്തുചെയ്യണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല'; വിവാഹമോചനത്തിൽ പിന്തുണ നൽകിയത് കുടുംബമെന്ന് ഹൻസിക മോട്‌വാനി
M
MadhyamamSource Link
18 days ago