തൃശൂർ: ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം എൽ.ഡി.എഫ് കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസുമായി ചേർന്ന് മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്‍റെ പ്രധാന ടാർഗറ്റായിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് മടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർ.എസ്.എസ് എങ്ങനെയാണ് എന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആർ.എസ്.എസിന്‍റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ. ഇപ്പോൾ എന്ത് നുണയും പറയാം എന്നായി. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോൺഗ്രസ്. യു.ഡി.എഫ് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും നടപ്പാക്കാറില്ല. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിലാണ് കാര്യം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ജനങ്ങൾ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും താരതമ്യം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗൺഷിപ്പിൽ ഏകപക്ഷീയമായല്ല സർക്കാർ തീരുമാനമെടുത്തതെന്നും പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും അദ്ദേഹം അറിയിച്ചു. ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തെയും അദ്ദേഹം എതിർത്തു. ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവർ മാത്രമേ മത്സരിക്കാനും ജയിക്കാനും പറ്റൂ എന്ന് കരുത്തുന്നത് ശരിയല്ല. ഗുരുവായൂരിലെ ജനങ്ങൾ അത്തരം പ്രസ്താവനകൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെടില്ല. അമ്പലപ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരു പോറലും ഏൽക്കില്ല. അത്തരക്കാർക്ക് പോറൽ ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങൾ കാണിക്കാറില്ല, നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോൺഗ്രസ്'- പിണറായി വിജയൻ
M
MadhyamamSource Link
about 1 month ago