മലപ്പുറം : താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും റിയാസ് മുക്കോളി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പട്ടാമ്പിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് റിയാസ് മുക്കോളി മുന്നണി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പട്ടാമ്പിയിൽ സീറ്റില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സുഹൃത്തുക്കളും മറ്റു പാർട്ടിക്കാരും ഉൾപ്പെടെ പലരും തന്നെ വിളിച്ചിരുന്നു. എന്നാൽ മുന്നണി മാറുന്നതിനെക്കുറിച്ചുള്ള ക്ഷണം അപ്പോൾത്തന്നെ നിരസിക്കുകയാണ് ചെയ്തത്. കോൺഗ്രസ് ഒരുപാട് അവസരങ്ങൾ തനിക്ക് നൽകിയിട്ടുണ്ട്. അത്തരമൊരു തീരുമാനം താൻ ഒരിക്കലും എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ തനിക്ക് പരിഭവമില്ലെന്ന് റിയാസ് മുക്കോളി പറഞ്ഞു. "കിട്ടാത്തതിനെ സംബന്ധിച്ച് വേദനിക്കുകയല്ല, മറിച്ച് കിട്ടിയതിനെ ഓർത്ത് സന്തോഷിക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണ പാർട്ടി മത്സരിക്കാൻ അവസരം നൽകി. തോറ്റാലും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അന്ന് നൽകിയ വാക്ക് പാലിക്കാനായി. ഇനി യുഡിഎഫ് പറയുന്ന ഏത് മണ്ഡലത്തിലും പ്രചാരണത്തിന് പോകും. 140 മണ്ഡലങ്ങളിലും സജീവമാകാനാണ് ആഗ്രഹം," അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടാമ്പിയിൽ വിമതനായി രംഗത്തുവന്ന ഷാഫി പട്ടാമ്പിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കും. സിപിഎമ്മിന് ഇപ്പോൾ സ്ഥാനാർത്ഥി ക്ഷാമമാണ് നേരിടുന്നത്. ഇത് യുഡിഎഫിന്റെ സുനിശ്ചിത വിജയമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'ഞാൻ അടിയുറച്ച കോൺഗ്രസുകാരൻ; എൽ.ഡി.എഫിലേക്കില്ല': അഭ്യൂഹങ്ങൾ തള്ളി റിയാസ് മുക്കോളി
M
MadhyamamSource Link
about 2 months ago