കായംകുളം: തനിക്കെതിരായി യു.ഡി.എഫ് നേതാവ് നടത്തിയ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭ. ലീഗ് നേതാവായ ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശം സ്ത്രീ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്ന് പ്രതിഭ പറഞ്ഞു. തനിക്കെതിരായ പരാമര്‍ശങ്ങളില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നല്‍കുമെന്നും യു. പ്രതിഭ എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു. 'ഇന്ദിര ഗാന്ധിയെ പോലുള്ള വനിത നേതാക്കൾ നയിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. സോണിയ ഗാന്ധിയെ പോലുള്ള വനിത നേതാക്കളെ ഉയർത്തിക്കാട്ടുന്ന പാർട്ടിയാണത്. വയനാട്ടിൽ വന്ന് മത്സരിച്ചത് പ്രിയങ്ക ഗാന്ധിയാണ്. അത്തരത്തിൽ സ്ത്രീകളാൽ നയിക്കപ്പെടുന്ന പാർട്ടിയുടെ നേതാവാണ് വളരെ മോശമായ പരാമർശം നടത്തിയത്. ഞാൻ ഞെട്ടിപ്പോയി. ഒരു തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥികൾക്കെതിരെ ഞാൻ പ്രസ്താവന നടത്തിയിട്ടില്ല. വ്യക്തിഹത്യയുടെ അങ്ങേയറ്റമാണിത്' -പ്രതിഭ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശരീരമല്ല മനസാണ് ജനങ്ങൾ നോക്കുന്നതെന്നും ഒരു സ്ത്രീയെയും ഇത്തരം വാക്കുകൾ കൊണ്ട് അപമാനിക്കാൻ പാടില്ലെന്നും പ്രതിഭ പറഞ്ഞു. കായംകുളത്തെ യു.ഡി.എഫ് കൺവീനറായ ഇർഷാദ് സംസാരിക്കുമ്പോൾ പല പ്രമുഖ നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു. സ്ത്രീകളടക്കം ഉള്ളവർ ഒന്നും മിണ്ടിയില്ല. ഇർഷാദിന്‍റെ ഖേദപ്രകടനം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിഭ വ്യക്തമാക്കി. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം.ലിജുവിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയാണ് ഇർഷാദ് ചക്കാലശ്ശേരി യു. പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

'വ്യക്തിഹത്യയുടെ അങ്ങേയറ്റമാണിത്', വിതുമ്പിക്കരഞ്ഞ് പ്രതിഭ; യു.ഡി.എഫ് നേതാവിനെതിരെ പരാതി നൽകും
M
MadhyamamSource Link
about 2 months ago