ബംഗളൂരു: നഗരത്തിൽ അനധികൃതമായി മയക്കുമരുന്ന് വിൽപന നടത്തിയതിന് വിദേശി ഉൾപ്പെടെ എട്ട് പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27.42 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ, വാഹനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. ഹെബ്ബഗോഡി, യെലഹങ്ക ന്യൂ ടൗൺ, മൈക്കോ ലേഔട്ട്, പരപ്പന അഗ്രഹാര, ബാഗലൂർ, ബനസ്വാഡി പൊലീസ് സ്റ്റേഷൻ പരിധികളിൽ എം.ഡി.എം.എ, കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ നിരോധിത മയക്കുമരുന്ന് വസ്തുക്കൾ വിൽക്കുന്നുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അതത് പൊലീസ് സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്ത് റെയ്ഡുകൾ നടത്തി. പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ അജ്ഞാതരായ വിദേശ, പ്രാദേശിക വിതരണക്കാരിൽ നിന്ന് കുറഞ്ഞ വിലക്ക് എം.ഡി.എം.എ, കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വസ്തുക്കൾ ശേഖരിച്ച് കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് വിറ്റതായി പ്രതികൾ സമ്മതിച്ചു. ആകെ 13.71 കോടി രൂപയുടെ മയക്കുമരുന്നുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഇതിൽ 12 കിലോ 91 ഗ്രാം എം.ഡി.എം.എ, 275 ഗ്രാം കൊക്കെയ്ൻ, 34 കിലോ 802 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് വിറ്റ പണത്തിന് വാങ്ങിയ 40 ഗ്രാം സ്വർണ്ണാഭരണങ്ങൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് ഇരുചക്ര വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവയുടെയെല്ലാം ആകെ വിപണി മൂല്യം 27.42 കോടി രൂപയാണ്.

14 കോടിയുടെ ലഹരിമരുന്ന് പിടിച്ചു; എട്ട് പേർ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago