ന്യൂഡൽഹി:14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പൊലീസിന്‍റെ പിടിയിൽ. കവർച്ചകേസിലെ പ്രതിയായ ഉത്തർപ്രദേശ് സ്വദേശി വീർകേഷിനെ(47)യാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഡീഗഢിൽ മറ്റൊരു പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ക്രൈംബ്രാഞ്ചിന്റെ സെൻട്രൽ റേഞ്ച് സംഘമാണ് പിടികൂടിയത്. 2012 ഫെബ്രുവരി 6ന് ദ്വാരക സൗത്തിൽ ടാക്സി ഡ്രൈവറെ വീർകേഷും മറ്റൊരാളും ചേർന്ന് തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും കവരുകയും ഇയാളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നീട് ഡ്രൈവറെ വഴിയിൽ തള്ളിയ ശേഷം കവർച്ചാ സംഘം വാഹനവുമായി കടന്നുകളഞ്ഞു. ആദ്യഘട്ട അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രധാന പ്രതിയായ വീർകേഷ് രക്ഷപ്പെട്ടു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നവർക്കുള്ള പാരിതോഷികം 10,000 രൂപയിൽ നിന്ന് പിന്നീട് 20,000 രൂപയായി ഉയർത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് എസി.പി.യുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ചണ്ഡീഗഢിലുണ്ടെന്ന വിവരം ലഭിക്കുന്നത്. ചണ്ഡീഗഢിലെ സെക്ടർ 26-ൽ ഇൻഡേൻ ഗ്യാസ് സിലിണ്ടർ വിതരണക്കാരനായി വേഷം മാറി ജോലി ചെയ്യുകയായിരുന്നു ഇയാൾ. താൻ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ മാറി മാറി താമസിച്ചിരുന്നതായും പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നിരന്തരം മൊബൈൽ നമ്പറുകളും വിലാസങ്ങളും മാറ്റിയിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. വീർകേഷ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
M
MadhyamamSource Link
17 days ago