140ൽ ഒരു മുസ്‍ലിം സ്ഥാനാർഥി പോലും ഇല്ലാതെ എൻ.ഡി.എ പട്ടിക

140ൽ ഒരു മുസ്‍ലിം സ്ഥാനാർഥി പോലും ഇല്ലാതെ എൻ.ഡി.എ പട്ടിക

M
MadhyamamSource Link
മലപ്പുറം: സംസ്ഥാനത്ത് ഒരു മുസ്‍ലിം സ്ഥാനാർഥിക്ക് പോലും സീറ്റ് നല്‍കാതെ എന്‍.ഡി.എ. ബി.ജെ.പിയുടെയോ മറ്റു ഘടകക്ഷികളുടെയോ സ്ഥാനാർഥി പട്ടികയില്‍ ഒരു മുസ്‍ലിം പോലും ഉള്‍പ്പെട്ടിട്ടില്ല. മലപ്പുറം ജില്ലയില്‍ മുസ്‍ലിം സ്ഥാനാർഥികള്‍ക്ക് അവസരം നൽകാറുള്ള പതിവും ഇത്തവണ തെറ്റിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ഘടകക്ഷികളും 140 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 98 സീറ്റില്‍ ബി.ജെ.പിയും 22 സീറ്റില്‍ ബി.ഡി.ജെ.എസും 19 സീറ്റില്‍ ട്വന്റി-ട്വന്റിയും ശേഷിച്ച വണ്ടൂർ സംവരണ മണ്ഡലത്തിൽ എൻ.ഡി.എ സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയിലെ മൂന്ന് പാർട്ടികളിലുമായി ഒരു മുസ്‍ലിം സ്ഥാനാർഥി പോലും സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം, ബി.ജെ.പിക്കും ട്വന്റി-ട്വന്റിക്കും ആറു വീതവും ബി.ഡി.ജെ.എസിന് ഒന്നും ക്രിസ്ത്യൻ സ്ഥാനാർഥികളുണ്ട്. മലപ്പുറം ജില്ലയിലാണ് ബി.ജെ.പി മുസ്‍ലിം സ്ഥാനാർഥികള്‍ക്ക് അവസരം നൽകാറുള്ളത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരിൽനിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി എം. അബ്ദുസ്സലാമും തിരൂരങ്ങാടിയിൽനിന്ന് സത്താർ ഹാജിയും മത്സരിച്ചിരുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രാജ്യത്തെ ഏക മുസ്‍ലിം സ്ഥാനാർഥി മലപ്പുറത്തുനിന്ന് മത്സരിച്ച എം. അബ്ദുസ്സലാം ആയിരുന്നു. 2016ലും മലപ്പുറത്ത് മുസ്‍ലിംകള്‍ക്ക് സീറ്റ് ലഭിച്ചിരുന്നു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമാരായ എ.പി അബ്ദുല്ലക്കുട്ടിയും എം. അബ്ദുസ്സലാമും സീറ്റ് പ്രതീക്ഷിച്ചിരുന്നതാണ്. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് മുഹമ്മദ് അദ്നാന്റെ പേര് വേങ്ങരയിലേക്ക് പരിഗണിച്ചിരുന്നു. പക്ഷെ പട്ടിക പുറത്തുവന്നപ്പോള്‍ ആർക്കും ഇടം കിട്ടിയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‍ലിംകളെ സ്ഥാനാർഥി പട്ടികയുടെ പുറത്തുനിർത്തുന്ന ബി.ജെ.പി ആ രീതി കേരളത്തിലും പിന്തുടർന്നുവെന്നാണ് സൂചന. എൻ.ഡി.എയുടെ സ്ഥാനാർഥിപട്ടികയിൽ 16 വനിതകളുണ്ട്. ബി.ജെ.പി 13 ഇടത്തും ട്വന്റി-ട്വന്റി രണ്ടിടത്തും ബി.ഡി.ജെ.എസ് ഒരിടത്തും വനിത സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

140ൽ ഒരു മുസ്‍ലിം സ്ഥാനാർഥി പോലും ഇല്ലാതെ എൻ.ഡി.എ പട്ടിക —… | Boolokam