കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിനെ ലക്ഷ്യമാക്കി എത്തിയത് രണ്ട് ക്രൂസ് മിസൈലും 13 ഡ്രോണുകളും. ആക്രമണങ്ങളെ കൃത്യതയോടെ പ്രതിരോധിച്ച സൈന്യം അപകടങ്ങൾ ഒഴിവാക്കി. ആക്രമണങ്ങളിൽ ഭൗതിക നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 28 മുതൽ ഇതുവരെ രാജ്യത്തെത്തിയ ഏഴ് ക്രൂസ് മിസൈലുകളും 312 ബാലിസ്റ്റിക് മിസൈലുകളും 664 ഡ്രോണുകളും പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിരോധ ഇടപെടലുകളുടെ ഫലമായി ഉണ്ടായ 11 കഷ്ണങ്ങൾ സ്ഫോടകവസ്തു നിർവീര്യമാക്കൽ (ഇ.ഒ.ഡി) ടീമുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലീബ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇത്തരത്തിൽ 640 റിപ്പോർട്ടുകളാണ് കൈകാര്യം ചെയ്തത്. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ഉയർന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനം തുടരുമെന്ന് സായുധ സേനകൾ വ്യക്തമാക്കി. അതിനിടെ, അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷയും വിപണി സ്ഥിരതയും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

24 മണിക്കൂറിനിടെ രണ്ട് ക്രൂസ് മിസൈലും 13 ഡ്രോണുകളും
M
MadhyamamSource Link
about 1 month ago