ന്യൂഡൽഹി: മ്യാൻമറിലെ സായുധ സംഘങ്ങളുടെ പരിശീലനത്തിനായി 3,000 യുക്രെയ്ൻ പൗരന്മാർ ഇന്ത്യയിൽ പ്രവേശിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒളിച്ചുതാമസിക്കുന്നുവെന്ന സമൂഹമാധ‍്യമ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ. വാർത്ത വ്യാജമാണെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. യു.എസ് കൂലിപ്പടയാളികളുടെ സഹായത്തോടെ 3,000 ത്തിലധികം യുക്രേനിയന്‍ പൗരന്‍മാർ ഇന്ത്യയിലെത്തിയെന്നും ഇവർ ഭീകരവാദികൾക്ക് കുറഞ്ഞ വിലയ്ക്ക് ഡ്രോണുകൾ നൽകുന്നുവെന്നുമാണ് സമൂഹമാധ‍്യമത്തിൽ പ്രചരിച്ചത്. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ 14 യുക്രെയ്ൻ പൗരന്മാർ അസം വഴി മിസോറാമിലെത്തിയിരുന്നു. ഇതിൽ മ്യാൻമറിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 6 യുക്രെയ്ൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിലും ജാമിംഗ് സാങ്കേതികവിദ്യയിലും പരിശീലനം നൽകാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയിൽ നിരോധിക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധങ്ങളും പരിശീലനവും നൽകുന്നവരാണ് ഈ മ്യാൻമർ ഗ്രൂപ്പുകൾ. ഇത് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് എൻ.ഐ.എ അറിയിച്ചു. അറസ്റ്റിലായവരെ മാർച്ച് 16 ന് കോടതിയിൽ ഹാജരാക്കി 11 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇമിഗ്രേഷൻ വിഭാഗവും സുരക്ഷാ ഏജൻസികളും നിലവിൽ അതീവ ജാഗ്രതയിലാണ്.

3,000 യുക്രെയ്ൻ പൗരന്‍മാർ ഇന്ത്യയിലെത്തിയെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ
M
MadhyamamSource Link
about 2 months ago