Election Results തരംഗമായി തിരിച്ചുവരവ്; ആയുധമാക്കിയത് ഇടതിന്റെ പഴുതുകൾ; കരുത്തുകൂട്ടി ‘ഗ്യാരന്റി’ Link Copied സണ്ണി ജോസഫ്, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല. ചിത്രം: മനോരമ Mail This Article × Follow Us തിരുവനന്തപുരം∙ പത്തു വര്‍ഷത്തിനിപ്പുറം സംസ്ഥാന ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ് . 2001ല്‍ നേടിയ 99 സീറ്റിന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വന്‍തരംഗത്തിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിനെ തറപറ്റിച്ച് യുഡിഎഫ് ഇക്കുറി വിജയതീരമണിഞ്ഞത്. 2021ല്‍ നേടാന്‍ കഴിഞ്ഞ 41 സീറ്റില്‍ നിന്നാണ് 5 വര്‍ഷത്തിനിപ്പുറം 90 സീറ്റില്‍ അധികം നേടി ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫിനു കഴിഞ്ഞത്. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കിയ ശുഭസൂചന കൃത്യമായി തിരിച്ചറിഞ്ഞ് ‘ടീം യുഡിഎഫ്’ എന്ന നിലയില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇടതു സര്‍ക്കാരിന്റെ പത്തു വര്‍ഷം നീണ്ട ഭരണത്തിലെ വീഴ്ചകള്‍ അക്കമിട്ടു നിരത്താനും ഇടതുപാര്‍ട്ടികള്‍ക്കുള്ളില്‍ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ഉടലെടുത്ത ‘പാളയത്തിലെ പട’ ഫലപ്രദമായി ഉപയോഗപ്പെടുത്താനും യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞതും നേട്ടമായി. What you should read next ∙ കരുത്തു കൂട്ടി അഴിച്ചുപണി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു കോണ്‍ഗ്രസ് നേതൃത്വം സംഘടനാ തലത്തില്‍ നടത്തിയ അഴിച്ചുപണികളും പരിഷ്‌കാരങ്ങളും തുടര്‍ന്നിങ്ങോട്ടു വലിയ ഊര്‍ജമാണ് പാര്‍ട്ടിക്കും മുന്നണിക്കും നല്‍കിയത്. ഇതിന്റെ പിന്‍ബലത്തിലാണ് പിന്നീടു നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും യുഡിഎഫിനു വലിയ നേട്ടം കൊയ്യാന്‍ കഴിഞ്ഞതും. തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റു മുന്നണികള്‍ക്കു മുന്‍പേ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്‍പില്ലാത്ത തരത്തില്‍ പ്രചാരണം ഏകോപിപ്പിച്ചതു ഗുണകരമായി. തദ്ദേശ വിജയത്തിന്റെ ആവേശം ഒട്ടും ചേര്‍ന്നു പോകാതെ നിയമസഭാ തിരഞ്ഞെടുപ്പിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വലിയ പ്രശ്‌നങ്ങളില്ലാതെ നിര്‍വഹിച്ചു മുന്നോട്ടുപോകാന്‍ യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞതു ഗുണകരമായി. What you should read next ∙ ആയുധമാക്കിയത് ഭരണത്തകർച്ച; ഗ്യാരന്റികളും തുണച്ചു ശബരിമല സ്വര്‍ണക്കവര്‍ച്ച, ആരോഗ്യ രംഗത്തെ തകര്‍ച്ച, വയനാട് പുനരധിവാസം, പൊലീസ് അതിക്രമങ്ങള്‍, സിപിഎം നേതൃത്വത്തിന്റെ പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം തടഞ്ഞത്, ആശാ സമരം, തൊഴിലില്ലായ്മ, വിലക്കയറ്റം, മനുഷ്യ-വന്യമൃഗ സംഘര്‍ഷം, പിഎം ശ്രീ വിഷയം തുടങ്ങിയവയാണ് പ്രധാന പ്രചാരണ വിഷയങ്ങളായി യുഡിഎഫ് മുന്നോട്ടു വച്ചിരുന്നത്. അതിനൊപ്പം തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി പ്രഖ്യാപിച്ച ഗ്യാരന്റികളും വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്നാണ് ജനവിധി സാക്ഷ്യപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കു കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം ആയിരം രൂപയുടെ ധനസഹായം, യുവാക്കള്‍ക്കു സംരംഭങ്ങള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 3000 രൂപ ക്ഷേമപെന്‍ഷന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് മുന്നോട്ടുവച്ച ഇന്ദിരാ ഗ്യാരന്റികള്‍. വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ ഉള്‍പ്പെടെ ഇത്തരം പ്രഖ്യാപനങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയെന്നാണ് വോട്ടു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ∙ സിപിഎമ്മിന്റെ പ്രതിസന്ധികളെ പഴുതാക്കി മുന്‍പില്ലാത്തവിധം സിപിഎമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതകള്‍ തിരഞ്ഞെടുപ്പിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞത് സംസ്ഥാനത്തുടനീളം ഇടതുവിരുദ്ധ പ്രവണത വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഉപകരിച്ചു. ജി.സുധാകരന്‍, വി.കുഞ്ഞികൃഷ്ണന്‍, ടി.കെ.ഗോവിന്ദന്‍, അയിഷ പോറ്റി തുടങ്ങിയ പ്രധാന സിപിഎം നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തെത്തുകയും ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തപ്പോള്‍ ഒപ്പം നിര്‍ത്താന്‍ തന്ത്രപരമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് യുഡിഎഫ് നേതൃത്വം ചെയ്തത്. കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ തന്നെ ഇവര്‍ക്കു സീറ്റു നല്‍കാനും നേതൃത്വത്തിനു കഴിഞ്ഞു. പത്തു വര്‍ഷത്തെ ഭരണം സിപിഎമ്മിനെ വല്ലാതെ ദുഷിപ്പിച്ചിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇതുപകരിച്ചു. പിഎം ശ്രീ കരാര്‍ ഒപ്പുവച്ചതും എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയും സിപിഎം-ബിജെപി ബന്ധത്തിന്റെ നേര്‍സാക്ഷ്യങ്ങളായി അവതരിപ്പിക്കാനും എസ്‌ഐആര്‍, എഫ്‌സിആര്‍എ നീക്കങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സമര്‍ഥിക്കാനും യുഡിഎഫ് പ്രചാരണങ്ങള്‍ക്കു കഴിഞ്ഞതു മറ്റു രണ്ടു മുന്നണികള്‍ക്കും വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. English Summary: UDF has regained state power in Kerala after a decade, securing a landslide victory reminiscent of their 2001 win. This triumph was fueled by a cohesive 'Team UDF' strategy and effective utilization of the LDF government's ten-year tenure shortcomings, alongside internal party dissent within the CPM.

തരംഗമായി തിരിച്ചുവരവ്; ആയുധമാക്കിയത് ഇടതിന്റെ പഴുതുകൾ; കരുത്തുകൂട്ടി ‘ഗ്യാരന്റി’
M
Manorama OnlineSource Link
about 3 hours ago
