മനോരമ ലേഖകൻ Published: May 05, 2026 01:24 AM IST Updated: May 05, 2026 01:30 AM IST 2 minute Read Link Copied പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി കൂട്ടണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. ചിത്രം: മനോരമ Mail This Article × Follow Us രണ്ടാം പിണറായി സർക്കാരിനെ കടുത്ത തോൽവിയിലേക്കു തള്ളിയിട്ട 10 കാര്യങ്ങൾ. 1. അരുതാത്തത് ആശമാരോട് ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നീണ്ട 9 മാസം ആശാ വർക്കർമാർ നടത്തിയ രാപകൽ സമരം കേരള മനസ്സാക്ഷിയുടെ ഭാഗമായി. സമരത്തിനു നേതൃത്വം കൊടുത്തത് എസ്‌യുസിഐ ആണെന്ന ഒറ്റക്കാരണത്താൽ മുഖ്യമന്ത്രിയും സർക്കാരും സമരക്കാരോടു മുഖം തിരിച്ചു. ന്യായമായ വേതന വർധനയ്ക്കായി അതിസാധാരണക്കാരായ സ്ത്രീകൾ നടത്തിയ പോരാട്ടത്തെ ‘പാട്ടപെറുക്കികളുടെ’ സമരമായി വരെ ചിത്രീകരിക്കാനുള്ള വ്യഗ്രത, ഈ പാർട്ടി ജനവിരുദ്ധരോ എന്ന ചോദ്യമുയർത്തി. ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തിയ രാപകൽ സമരം. 2. ഉദ്യോഗാർഥികളേ, കടക്കൂ പുറത്ത് പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി കൂട്ടിയില്ല; ന്യായമായ ആ ആവശ്യം ഉന്നയിച്ചു സമരം ചെയ്യുന്ന ഉദ്യോഗാർഥികളോടു കാട്ടിയത് ധാർഷ്ട്യം നിറഞ്ഞ സമീപനവും. സിപിഒ റാങ്ക് പട്ടികയിൽ ഇടം പിടിച്ചവർ കാലാവധി നീട്ടിക്കിട്ടാൻ നടത്തിയ സമരത്തോടുള്ള ഇടതു സർക്കാരിന്റെ മനോഭാവം വ്യാപക വിമർശനത്തിന് ഇടയാക്കി. പിഎസ്‌സിയുടെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയാലും ജോലി ഉറപ്പില്ലാത്ത സാഹചര്യം യുവജനങ്ങളിൽ നിരാശയും മടുപ്പും ഈ സർക്കാരിനോടുള്ള എതിർപ്പും കലശലാക്കി. മുഖ്യമന്ത്രിക്കു കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ മർദിക്കുന്നതിന്റെ ദൃശ്യം 3. ഇതോ രക്ഷാപ്രവർത്തനം ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും അറിയാനെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ കയറി നാടാകെ നടത്തിയ യാത്ര പക്ഷേ, വിവാദങ്ങളുടെയും അധികാര ദുർവിനിയോഗത്തിന്റെയും പേരിലാണ് വാർത്തകളിൽ നിറഞ്ഞത്. സർക്കാരും പാർട്ടിയും തമ്മിൽ പുലർത്തേണ്ട അതിർവരമ്പുകളെല്ലാം ഈ രാഷ്ട്രീയ പ്രചാരണപരിപാടിയിൽ ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിക്കു കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ തല്ലിച്ചതച്ചതിനെ ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി ആ വാക്കിന്റെ പവിത്രതയിൽ കളങ്കം ചാർത്തി. 5. പിഎം ശ്രീയോ ബിജെപി ശ്രീയോ എൽഡിഎഫിലും സിപിഎമ്മിലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പിഎം ശ്രീ കരാറിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടത് ഇടതുമുന്നണിയെ ഉലച്ചു. പാർട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുക്കാതെയാണോ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടതെന്ന ചോദ്യം സിപിഐ ഉയർത്തിയതോടെ കരാറിൽനിന്നു സർക്കാരിനു പിൻവാങ്ങേണ്ടി വന്നു. സിപിഎം– ബിജെപി അന്തർധാരയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ സിപിഐയും ഏറ്റുപിടിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയിൽ നിഴൽവീഴ്ത്തി. 6. ആരോഗ്യമേഖല വെന്റിലേറ്ററിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പരമ്പര സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചു ചോദ്യങ്ങളുയർത്തി. മെഡിക്കൽ കോളജിലെ അപര്യാപ്തതകളെക്കുറിച്ച് ഡോ.ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിൽ കുടം തുറന്നു ഭൂതം പുറത്തുവന്നതു പോലെയായി. കത്രികയും ഗൈഡ് വയറും മറ്റും ശരീരത്തിൽ കുടുങ്ങിയ രോഗികളുടെ നിസ്സഹായത ജനമനസ്സുകളിലും മുറിവുകൾ സൃഷ്ടിച്ചു. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണതറിഞ്ഞെത്തിയ മന്ത്രിമാരും അതിനിടയിൽ ഒരു ജീവൻ കുടുങ്ങിയത് അറിഞ്ഞില്ല. 7. പങ്കാളിത്തം വിട്ട് ജീവനക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാഞ്ഞതും ശമ്പളപരിഷ്കരണം നീണ്ടുപോയതും ജീവനക്കാരിൽ വ്യാപകമായ അതൃപ്തിക്കു കാരണമായി. ശമ്പള പരിഷ്കരണ കമ്മിഷനെ ഒടുവിൽ നിയമിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഡിഎ കുടിശിക ഒടുവിൽ നൽകിയെങ്കിലും നീണ്ടുപോയി. ജോയിന്റ് കൗൺസിൽ ഉൾപ്പെടെയുള്ള ഇടതു സർവീസ് സംഘടനകൾക്കും സർക്കാരിനെതിരെ സമരത്തിനിറങ്ങേണ്ടി വന്നു. 8. ഉന്നത ഉദ്യോഗസ്ഥരുടെ കലഹം ഐഎഎസ് ഉദ്യോഗസ്ഥരായ എൻ.പ്രശാന്തും ബി.അശോകും നടത്തിയ തുറന്നുപറച്ചിലുകൾ, അരുതാത്തതു പലതും സർക്കാരിൽ സംഭവിക്കുന്നു എന്ന തോന്നൽ ശക്തമാക്കി. ഇരുവർക്കുമെതിരെ എടുത്ത അച്ചടക്കനടപടികൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ സഹായിച്ചുള്ളൂ. എം.ആർ.അജിത്കുമാറിനെപ്പോലെ സർക്കാരിനു വേണ്ടപ്പെട്ടവരെ എന്തുവില കൊടുത്തും സംരക്ഷിച്ചതും യോഗേഷ് ഗുപ്തയെപ്പോലുള്ളവരെ വേട്ടയാടിയതും മുഖ്യമന്ത്രിയുടെ നിഷ്പക്ഷതയെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തി. എല്ലാ നിയന്ത്രണവും മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്നു വന്നതോടെ സമർഥരായ ഉദ്യോഗസ്ഥർ പോലും ജോലി ചട്ടപ്പടിയാക്കി; ഭരണം നിറംമങ്ങി. 9. മറ്റാരുണ്ട് പിണറായി അല്ലാതെ ഭരണം തൊട്ട് തിരഞ്ഞെടുപ്പു പ്രചാരണം വരെ മുഖ്യമന്ത്രിയിൽ മാത്രം കേന്ദ്രീകരിച്ചത് സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. പിണറായിയുടെ കൂറ്റൻ ഹോർഡിങ്ങുകൾ നാടാകെ ഉയർന്നതിനോടു ജനം അനുകൂലമായല്ല പ്രതികരിച്ചത് എന്നു കൂടിയാണ് ജനവിധി തെളിയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം വലയുമ്പോഴും പിആർ സ്റ്റണ്ടുകൾക്കായി പണം വാരിക്കോരി ചെലവിട്ടുകൊണ്ടേയിരുന്നു. സർക്കാരിന്റെ പല വൻപദ്ധതികളും ടെൻഡർ വിളിക്കാതെ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. വേണ്ടപ്പെട്ടവരുടെ കാര്യസാധ്യത്തിനായി വഴിവിട്ട് പലതും നടക്കുന്നുണ്ടെന്ന തോന്നൽ ശക്തമായി. 10. എവിടെ മെസ്സി? ലോകോത്തര ഫുട്ബോളർ ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന കായികമന്ത്രിയുടെ വാഗ്ദാനം ഈ സർക്കാരിന്റെ ശൈലി ആളെ പറ്റിക്കലാണോ എന്ന ചോദ്യമുയർത്തി. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മന്ത്രിമാർ പാലിക്കേണ്ട ഉത്തരവാദിത്തവും കാര്യബോധവും ഇതിൽ മറന്നു; അതു കായികമേഖലയിലും കായികപ്രേമികളിലും നിരാശയും അമർഷവും സൃഷ്ടിച്ചു. 4. അയ്യപ്പന്റെ പൊന്ന് പോയ വഴി ശബരിമല സന്നിധാനത്തിലെ സ്വർണം കവർച്ച ചെയ്യപ്പെട്ടത് എൽഡിഎഫിന്റെ സ്വന്തം ദേവസ്വം ബോർഡുകളെയും അതിനു നേതൃത്വം കൊടുക്കുന്നവരെയും പ്രതിക്കൂട്ടിലാക്കി; സർക്കാരും ഇടതുപക്ഷവും ധാർമിക വിചാരണയും നേരിട്ടു. സിപിഎമ്മിന്റെ വിശ്വസ്തരായ 2 ബോർഡ് പ്രസിഡന്റുമാർ അറസ്റ്റിലായിട്ടും അവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാൻ പോലും സിപിഎം മുതിരാഞ്ഞത് ഇടതുമുന്നണിയിൽത്തന്നെ അമർഷത്തിനു കാരണമായി. അയ്യപ്പന്റെ പൊന്നുകട്ടവർ ആരെന്ന ചോദ്യം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി ഉയർത്തി. English Summary: 10 things pushed the second Pinarayi government to a crushing defeat. This article delves into the primary reasons and contributing factors that resulted in the electoral setback for the ruling party in Kerala, offering a comprehensive political analysis. ×

മടുപ്പിച്ചും വെറുപ്പിച്ചും ആ 10 കാര്യങ്ങൾ; എൽഡിഎഫിനെ വൻവീഴ്ചയിലേക്കു നയിച്ചവ
M
Manorama OnlineSource Link
about 3 hours ago