
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടാകാത്ത വിധം ഭരണകൂടത്തിന്റെ അഹങ്കാരത്തിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ബാലറ്റിലൂടെ കനത്ത പ്രഹരം നല്‍കിയിരിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ഊഴം എന്ന അതിമോഹവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി, യുഡിഎഫിന്റെ അതിശക്തമായ തരംഗത്തില്‍ കടപുഴകി വീഴുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ദൃശ്യമാകുന്നത്. പിണറായി വിജയന്‍ എന്ന വ്യക്തി കേന്ദ്രീകൃതമായ ഭരണശൈലിക്കും ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിക്കും കേരളം നല്‍കിയ ഈ തിരിച്ചടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ അന്ത്യത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഭരണത്തുടര്‍ച്ച നല്‍കിയ അമിത ആത്മവിശ്വാസത്തില്‍ പാര്‍ട്ടിയിലെ ജനകീയ മുഖങ്ങളെ വെട്ടിനിരത്തിയ പിണറായിയുടെയും സംഘത്തിന്റെയും തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു. കണ്ണൂരിലെ കരുത്തരായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍, എ.വി. ജയരാജന്‍ തുടങ്ങിയ നേതാക്കളെ പടിക്കുപുറത്താക്കിയതും ഒതുക്കിയതും പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വന്‍ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. ജനകീയ അടിത്തറയുള്ള നേതാക്കളെ മാറ്റിനിര്‍ത്തി 'യഥാര്‍ത്ഥ കമ്മ്യൂണിസം' മറന്നുള്ള പിണറായിയുടെ പോക്ക് തിരിച്ചടിച്ചുവെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു.
കോവിഡ് കാലത്ത് ജനമനസ്സുകളില്‍ ഇടംനേടിയ കെ.കെ. ശൈലജ ടീച്ചറെപ്പോലെയുള്ള നേതാക്കളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയത് സ്ത്രീ വോട്ടര്‍മാരെ പാര്‍ട്ടിക്കെതിരെ തിരിച്ചു. വ്യക്തിപ്രഭാവമുള്ള നേതാക്കള്‍ ഉയര്‍ന്നുവരുന്നത് തടയാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായി. പാര്‍ട്ടിയുടെ നട്ടെല്ലായിരുന്ന പഴയകാല നേതാവ് ജി. സുധാകരനെ പരസ്യമായി അപമാനിച്ചതും ഒതുക്കിയതും മധ്യകേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറ ഇളക്കി.
മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും നിഴലിച്ച ധാര്‍ഷ്ട്യമാണ് ഈ പരാജയത്തിന്റെ പ്രധാന കാരണമെന്നതില്‍ തര്‍ക്കമില്ല. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'വീട്ടില്‍ പോയി ചോദിക്കൂ' എന്ന മട്ടിലുള്ള പരിഹാസങ്ങള്‍ ഓരോ സാധാരണക്കാരനെയും ചൊടിപ്പിച്ചു. ജനങ്ങളെ ഭൃത്യന്മാരായി കാണുന്ന ഈ ശൈലിക്ക് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റായി യുഡിഎഫിന്റെ ഈ വമ്പിച്ച വിജയത്തെ കാണാം. അധികാരത്തിന്റെ ഗര്‍വ്വ് തലയ്ക്കുപിടിച്ച നേതാക്കള്‍ക്കുള്ള അന്ത്യശാസനമാണിത്.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന്‍ ആവിഷ്‌കരിച്ച സകല തന്ത്രങ്ങളും തകര്‍ന്നുതരിപ്പണമായി. ജനകീയ പ്രതിരോധ ജാഥകളും മറ്റ് പ്രചാരണ പരിപാടികളും വെറും പ്രഹസനങ്ങളായി മാറി. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരിഹരിക്കുന്നതിനോ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളുന്നതിനോ ഗോവിന്ദന് സാധിച്ചില്ല. പിണറായിയുടെ നിഴലായി മാത്രം പ്രവര്‍ത്തിച്ച സെക്രട്ടറിക്ക് പാര്‍ട്ടിയെ ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായില്ല എന്നത് എം.വി. ഗോവിന്ദന്റെ കൂടി വ്യക്തിപരമായ പരാജയമാണ്.
ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അന്ത്യത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണിപ്പോള്‍. ഇന്ത്യയെ 'കമ്മ്യൂണിസ്റ്റ് മുക്തമാക്കുക' എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളവും ചുവപ്പൊഴിയുന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കമ്മ്യൂണിസം നാമാവശേഷമാവുകയാണ്. അധികാരമില്ലാത്ത, ജനപിന്തുണയില്ലാത്ത ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി മാറുന്നതോടെ സിപിഎമ്മിന്റെ പ്രസക്തി ചരിത്രപുസ്തകങ്ങളില്‍ മാത്രമായി ഒതുങ്ങും.
ന്യൂനപക്ഷ വോട്ടുകളുടെ അസാധാരണമായ ഏകീകരണമാണ് യുഡിഎഫ് വിജയത്തിന്റെ നട്ടെല്ലായത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പുകള്‍ തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിന് പിന്നില്‍ ഉറച്ചുനിന്നു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും യുഡിഎഫിന് കരുത്തേകി. എല്‍ഡിഎഫിന്റെ വര്‍ഗ്ഗീയ പ്രീണന നയങ്ങള്‍ തിരിച്ചടിയായപ്പോള്‍, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കൈപ്പത്തിക്കും കോണിപ്പടയ്ക്കും വോട്ട് ചെയ്തു.
കെട്ടടങ്ങിയെന്ന് കരുതിയ ശബരിമല വിഷയത്തില്‍ വിശ്വാസികളെ വീണ്ടും വെല്ലുവിളിച്ച സര്‍ക്കാരിന്റെ നിലപാടുകള്‍ ഹൈന്ദവ വോട്ടുകളിലും വലിയ വിള്ളലുണ്ടാക്കി. വിശ്വാസ സംരക്ഷണത്തിനായി യുഡിഎഫ് നിലകൊണ്ടപ്പോള്‍, അതിനെ പുച്ഛിച്ചുതള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് തിരുത്താന്‍ വിശ്വാസികള്‍ ബാലറ്റ് ഉപയോഗിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന യുഡിഎഫിന്റെ ഉറപ്പ് വോട്ടര്‍മാര്‍ വിശ്വാസത്തിലെടുത്തു.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങിയതും പാവപ്പെട്ടവരുടെ ശാപമായി സര്‍ക്കാരിനെ വേട്ടയാടി. ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ലാത്ത സര്‍ക്കാര്‍ പാവപ്പെട്ടവന്റെ വയറ്റത്തടിച്ചപ്പോള്‍ അതിന്റെ പ്രതിഫലനം വോട്ടെണ്ണലില്‍ വ്യക്തമായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാതെ പോയതും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും സാധാരണക്കാരെ സര്‍ക്കാരിന്റെ ശത്രുക്കളാക്കി മാറ്റി.
യുവാക്കളെ വഞ്ചിച്ച പിഎസ്സി നിയമന വിവാദങ്ങളും പിന്‍വാതില്‍ നിയമനങ്ങളും സിപിഎമ്മിന്റെ യുവജന അടിത്തറ തകര്‍ത്തു. പരീക്ഷാ തട്ടിപ്പുകളും എസ്എഫ്‌ഐയുടെ ഗുണ്ടായിസവും ക്യാമ്പസുകളില്‍ നിന്ന് പൊതുസമൂഹത്തിലേക്ക് ചര്‍ച്ചയായത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ജോലിയില്ലാതെ അലയുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ രോഷം യുഡിഎഫിന് അനുകൂലമായ തരംഗമായി മാറി. ഭരണകൂട ഭീകരതയ്‌ക്കെതിരെ കേരളം ഒന്നടങ്കം പ്രതികരിച്ചു.
ഐക്യത്തോടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് ഈ വിജയം അര്‍ഹിച്ചതാണ്. ഗ്രൂപ്പ് വൈര്യം മറന്ന് നേതാക്കള്‍ ഒന്നിച്ചതും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതും അവര്‍ക്ക് തുണയായി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി. ഇത് ജനങ്ങളില്‍ യുഡിഎഫിനോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു.
ഹാട്രിക് ഭരണമെന്ന മോഹവുമായി ഇറങ്ങിത്തിരിച്ച പിണറായി വിജയനും സംഘത്തിനും ഇത് തീരാ നാണക്കേടാണ്. ജനവിധി മാനിക്കാതെ ഇനിയും ധിക്കാരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അത് പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് വഴിവെക്കും. കേരളം പുതിയൊരു ഭരണമാറ്റത്തിനായി ഒരുങ്ങുമ്പോള്‍, കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കറുത്ത അധ്യായങ്ങള്‍ക്കാണ് തിരശ്ശീല വീഴുന്നത്. യുഡിഎഫ് സുനാമിയില്‍ തകര്‍ന്നടിഞ്ഞ ചുവപ്പന്‍ കോട്ടകള്‍ ഇനി എപ്പോള്‍ പുനര്‍നിര്‍മ്മിക്കപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.
