
ബോളിവുഡ് താരം ജാൻവി കപൂർ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. കോവിഡ് കാലത്ത് താൻ നേരിട്ട മാനസിക സംഘർഷങ്ങളെക്കുറിച്ചും ആ സമയത്ത് മദ്യപാന ശീലത്തിലേക്ക് തിരിഞ്ഞതിനെക്കുറിച്ചും രാജ് ഷമാനിയുമായുള്ള അഭിമുഖത്തിൽ ജാൻവി വെളിപ്പെടുത്തി.
താൻ ഒരിക്കലും സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നില്ലെന്നും മാസത്തിലൊരിക്കൽ മാത്രം ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു താനെന്നും ജാൻവി പറയുന്നു. എന്നാൽ കോവിഡ് കാലത്ത് ജീവിതത്തിലുണ്ടായ ചില കഠിനമായ അനുഭവങ്ങളെത്തുടർന്ന് ഒരു വർഷത്തോളം തുടർച്ചയായി മദ്യം ഉപയോഗിക്കേണ്ടി വന്നു. മദ്യത്തിന് അടിമയായി എന്നതിലുപരി, ആ സാഹചര്യത്തിൽ തനിക്ക് മദ്യം ആവശ്യമായിരുന്നു എന്ന അവസ്ഥയെക്കുറിച്ചാണ് താരം സംസാരിച്ചത്.
എന്നാൽ മദ്യപാനം തന്റെ ശരീരത്തിലും മനസ്സിലും വരുത്തിയ മാറ്റങ്ങൾ ഒട്ടും സന്തോഷകരമായിരുന്നില്ലെന്ന് ജാൻവി ഓർക്കുന്നു. "മദ്യപിച്ചതിന് ശേഷം രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ആ അവസ്ഥ എനിക്ക് ഇഷ്ടമായിരുന്നില്ല. കടുത്ത ഹാങ്ഓവറോടെയാണ് ഓരോ ദിവസവും തുടങ്ങിയിരുന്നത്. രാവിലെ ഉണരുമ്പോൾ എന്റെ ശരീരത്തിൽ നിന്ന് ഒരു പ്രത്യേക തരം ഗന്ധം വരുന്നത് ഞാൻ ശ്രദ്ധിച്ചു. അത് മദ്യത്തിന് അടിമയായ, എനിക്ക് അറിയാവുന്ന മറ്റൊരാളുടെ ശരീരഗന്ധത്തിന് സമാനമായിരുന്നു. ആ തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടിയിരുന്നു," ജാൻവി പറഞ്ഞു.
ശരീരത്തിന് നൽകുന്ന അസ്വസ്ഥതകളും അസാധാരണമായ ആ ഘട്ടവും തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു. സാധാരണയായി ഗ്ലാമർ ലോകത്തെ താരങ്ങൾ ഇത്തരം സ്വകാര്യമായ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കാറുണ്ടെങ്കിലും, തന്റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് യാതൊരു മടിയും കൂടാതെയാണ് ജാൻവി സംസാരിച്ചത്. ഈ തുറന്നുപറച്ചിൽ താരത്തിന്റെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മദ്യപാനം തടസ്സമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ ശീലത്തിൽ നിന്ന് താരം മോചിതയാവുകയായിരുന്നു. ജാൻവിയുടെ ഈ സത്യസന്ധമായ വെളിപ്പെടുത്തലിനെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
