
ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് അധികാരം നഷ്ടമായ സാഹചര്യത്തിൽ, ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വലിയ മുന്നേറ്റം നടത്തുകയും ഡിഎംകെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഈ പുതിയ ക്രമീകരണം ഉണ്ടായത്. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവായത്തിൽ നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് ഉദയനിധിയെ സഭാനേതാവായും പ്രതിപക്ഷ നേതാവായും ഐകകണ്ഠേന തിരഞ്ഞെടുത്തത്.
കഴിഞ്ഞ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിൻ, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ ഭരണവിരുദ്ധ വികാരവും പുതിയ രാഷ്ട്രീയ ശക്തികളുടെ ഉദയവും ഡിഎംകെയുടെ സീറ്റ് നില ഗണ്യമായി കുറച്ചു. എങ്കിലും, പാർട്ടിയെ നിയമസഭയ്ക്കകത്ത് നയിക്കാൻ യുവാവായ ഉദയനിധിക്ക് സാധിക്കുമെന്നാണ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. നിയമസഭയിൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും ജനകീയ വിഷയങ്ങൾ ഉന്നയിക്കാനും ഉദയനിധിക്ക് ഈ പദവി വലിയ അവസരമാണ് നൽകുന്നത്.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ഉദയനിധി പ്രതിപക്ഷ നിരയിൽ എത്തുന്നത് നിയമസഭയിൽ വാശിയേറിയ പോരാട്ടങ്ങൾക്ക് വഴിയൊരുക്കും. തമിഴ് സിനിമയിലെ സഹപ്രവർത്തകർ കൂടിയായ ഇരുവരും രാഷ്ട്രീയത്തിന്റെ രണ്ട് തട്ടുകളിലായി നേർക്കുനേർ വരുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലെ കൗതുകകരമായ കാഴ്ചയായിരിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർട്ടിയെ താഴെത്തട്ടിൽ നിന്ന് ശക്തിപ്പെടുത്താനും അടുത്ത തിരഞ്ഞെടുപ്പിന് സജ്ജമാക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഉദയനിധിയിൽ അർപ്പിതമായിരിക്കുന്നത്. ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറി കൂടിയായ അദ്ദേഹം ഈ വെല്ലുവിളി എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ കേരളവും തമിഴകവും ഉറ്റുനോക്കുന്നത്.
അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്.
മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎൽഎയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്.
2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെത്തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയിൽ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോൾ നിയമസഭയിലേക്ക് എത്തുന്നത്.
