കോണ്‍ഗ്രസിലെ വനിതാ മന്ത്രി ആരാകും? ഷാനിമോള്‍ ഉസ്മാനോ ബിന്ദു കൃഷ്ണയോ അതോ ഉമാ തോമസോ? കെ കെ രമയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുമോ? ചര്‍ച്ചകള്‍ക്കിടെ മുസ്ലീം ലീഗിന്റെ വനിതാ മുഖമായി ഫാത്തിമ തഹ്ലിയയും; ഇത്തവണ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍; രാഹുല്‍ ഗാന്ധിയുടെ 'വനിത മുഖ്യമന്ത്രി' മോഹം സഫലമാകുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഒരു പതിറ്റാണ് നീണ്ട ഇടതുമുന്നണി ഭരണത്തിന് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ നിയമസഭയിലെ വനിതാ പ്രാതിനിധ്യവും ചര്‍ച്ചയാകുന്നു. തിരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളില്‍ 11 പേര്‍ മാത്രമാണ് വനിതകള്‍. കഴിഞ്ഞ നിയമസഭയിലും ഇതേ എണ്ണം വനിതകളാണ് ഉണ്ടായിരുന്നതെങ്കിലും ഇത്തവണ മുന്നണി ബന്ധങ്ങളില്‍ വലിയ മാറ്റം പ്രകടമാണ്. യുഡിഎഫ് നിരയില്‍ നിന്ന് ഒന്‍പത് വനിതകള്‍ സഭയിലെത്തിയപ്പോള്‍, ഭരണപക്ഷമായിരുന്ന എല്‍ഡിഎഫില്‍ നിന്ന് കേവലം രണ്ട് പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. മുസ്ലീം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

കോട്ടയത്തെ പ്രചാരണത്തിനിടെ കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകുന്ന കാലത്തിനായി താന്‍ കാത്തിരിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഇത്തവണ ആകെ 48 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും 18 വീതം വനിതകളെ മത്സരിപ്പിച്ചപ്പോള്‍ യുഡിഎഫ് 12 പേര്‍ക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ വിജയശതമാനത്തില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെത്തി. എല്‍ഡിഎഫ് മന്ത്രിസഭയിലെ മൂന്ന് വനിതാ മന്ത്രിമാരും പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. എന്‍ഡിഎ കൂടുതല്‍ വനിതകളെ അണിനിരത്തിയെങ്കിലും ആര്‍ക്കും സഭയിലേക്ക് പ്രവേശനം ലഭിച്ചില്ല.

മുസ്ലീം ലീഗിന്റെ വനിതാ പ്രതിനിധിയായി പേരാമ്പ്രയില്‍ നിന്ന് ഫാത്തിമ തഹ്ലിയ ചരിത്രവിജയം നേടി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫാത്തിമ ലീഗിന്റെ ആദ്യ വനിതാ എംഎല്‍എയാകുന്നത്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഉമാ തോമസ് ഇത്തവണയും ആവര്‍ത്തിച്ചു. 50,211 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ സഭയിലെത്തുന്നത്. വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപി നേതാവ് കെ.കെ. രമ 14,862 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്റെ സീറ്റ് നിലനിര്‍ത്തി. ഇടതുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി വനിതാ നേതാക്കള്‍ സഭയിലെത്തുന്നത് യുഡിഎഫിന് കരുത്തേകുന്നു.

അരൂരിലെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിച്ചാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തുന്നത്. 9,324 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ എല്‍ഡിഎഫിന്റെ ദലീമ ജോജോയെ പരാജയപ്പെടുത്തിയത്. കൊല്ലത്ത് ബിന്ദു കൃഷ്ണ 16,830 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ്. ജയമോഹനെ പരാജയപ്പെടുത്തി മിന്നും വിജയം സ്വന്തമാക്കി. എലത്തൂരില്‍ നിന്ന് മത്സരിച്ച വിദ്യാ ബാലകൃഷ്ണന്‍ 12,162 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്റെ തുളസി ടീച്ചര്‍ ഇത്തവണ നിയമസഭയിലെത്തുന്നത്. കെ. ശാന്തകുമാരിയെ 3,706 വോട്ടുകള്‍ക്കാണ് തുളസി പരാജയപ്പെടുത്തിയത്.

വയനാട്ടിലെ മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍. കേളുവിനെ പരാജയപ്പെടുത്തി ഉഷാ വിജയന്‍ അട്ടിമറി വിജയം നേടി. 10,543 വോട്ടുകള്‍ക്കായിരുന്നു ഉഷയുടെ വിജയം. ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസ് 1,422 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനോജ് ഇടമനയെ പരാജയപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്ന് ഗീതാ ഗോപിയും തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ നിന്ന് ഒ.എസ്. അംബികയുമാണ് എല്‍ഡിഎഫ് നിരയില്‍ നിന്ന് വിജയിച്ച ഏക വനിതകള്‍. ഗീത 7,093 വോട്ടുകള്‍ക്കും അംബിക 13,375 വോട്ടുകള്‍ക്കുമാണ് ജയിച്ചുകയറിയത്.

എല്‍ഡിഎഫ് മന്ത്രിമാരുടെ പരാജയമാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വീണാ ജോര്‍ജ് യുഡിഎഫിന്റെ അബിന്‍ വര്‍ക്കിയോട് പരാജയപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍. ബിന്ദു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണി യുഡിഎഫിന്റെ എം.എം. നസീറിനോട് 7,486 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ മന്ത്രിസഭയിലെ ശക്തമായ വനിതാ സാന്നിധ്യമായിരുന്ന ഇവര്‍ മൂവരും ഇത്തവണ പരാജയപ്പെട്ടത് എല്‍ഡിഎഫ് നിരയിലെ വനിതാ പ്രാതിനിധ്യം കുത്തനെ കുറയാന്‍ കാരണമായി.

കരുനാഗപ്പള്ളിയില്‍ എം.എസ്. താര സി.ആര്‍. മഹേഷിനോടും, കായംകുളത്ത് യു. പ്രതിഭ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടും പരാജയപ്പെട്ടു. പത്തനംതിട്ടയില്‍ പ്രിജി കണ്ണനും, കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മിയും പരാജയം ഏറ്റുവാങ്ങി. കണ്ണൂരിലെ പേരാവൂരില്‍ കെ.കെ. ശൈലജ ടീച്ചര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയും പരാജയപ്പെട്ടു. മലപ്പുറത്തെ കൊണ്ടോട്ടിയില്‍ പി. ജിജിയും, കോട്ടക്കലില്‍ പ്രീതി കൊഞ്ചത്തും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാദാപുരത്ത് പി. വസന്തവും പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ മാവേലിക്കരയിലെ മുത്താര രാജും, കൂത്തുപറമ്പിലെ ജയന്തി രാജനും പരാജയപ്പെട്ടു. കാസര്‍കോട് മണ്ഡലത്തില്‍ എം.എല്‍. അശ്വിനി രണ്ടാമതെത്തി. എന്‍ഡിഎ നിരയില്‍ പാലക്കാട് മത്സരിച്ച ശോഭാ സുരേന്ദ്രന്‍ 49,052 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി നിരയില്‍ വന്‍ പ്രചാരണം നടത്തിയ പദ്മജ വേണുഗോപാല്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തായി. മഞ്ചേരിയില്‍ പത്മശ്രീ അജിത്തും, കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. ഐഷ പോറ്റി പരാജയപ്പെട്ടു. കുന്നത്തൂരില്‍ എന്‍ഡിഎയുടെ രാജി പ്രസാദും, വര്‍ക്കലയില്‍ സ്മിതാ സുന്ദരേശനും പരാജയപ്പെട്ടു. ഏറ്റുമാനൂരില്‍ എന്‍ഡിഎയുടെ ആതിര ഡി നായരും, ഉടുമ്പന്‍ചോലയില്‍ സംഗീത വിശ്വനാഥനും തിരിച്ചടി നേരിട്ടു. തൃപ്പൂണിത്തുറയില്‍ മത്സരിച്ച സിനിമാ താരം അഞ്ജലി നായര്‍ക്ക് 29,471 വോട്ടുകള്‍ മാത്രമാണ് നേടാനായത്. വൈപ്പിനില്‍ എന്‍ഡിഎയുടെ അനിത തോമസും മലപ്പുറത്ത് അശ്വതി ഗുപ്തകുമാറും മൂന്നാം സ്ഥാനത്തായി. സുല്‍ത്താന്‍ ബത്തേരിയില്‍ കവിത എ.എസ്. പരാജയപ്പെട്ടു.

കഴിഞ്ഞ നിയമസഭയില്‍ കെ.കെ. ശൈലജ, വീണാ ജോര്‍ജ്, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, യു. പ്രതിഭ, സി.കെ. ആശ, ദലീമ ജോജോ, കാനത്തില്‍ ജമീല, ഒ.എസ്. അംബിക, കെ. ശാന്തകുമാരി എന്നിങ്ങനെ എല്‍ഡിഎഫ് നിരയില്‍ പത്ത് പേരും ആര്‍എംപിയുടെ കെ.കെ. രമയുമാണ് ഉണ്ടായിരുന്നത്. പത്ത് പേരെ മത്സരിപ്പിച്ച് എട്ടു പേരെ സഭയിലെത്തിക്കാന്‍ അന്ന് എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ 18 പേരെ മത്സരിപ്പിച്ചിട്ടും രണ്ട് പേര്‍ മാത്രമാണ് വിജയിച്ചത്. ഇത് ഇടതുമുന്നണിക്കുള്ളിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും പ്രചാരണത്തിലും വന്ന വീഴ്ചയാണോ എന്ന ഗൗരവമായ പരിശോധനയ്ക്ക് വഴിവെക്കുന്നുണ്ട്.

സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ കേരളത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും വിജയത്തിലും വലിയ വര്‍ദ്ധനവ് ഇത്തവണയും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. 140 മണ്ഡലങ്ങളില്‍ കേവലം 48 വനിതകള്‍ മാത്രം മത്സരിക്കുന്നത് കേരളം പോലൊരു സംസ്ഥാനത്ത് കുറഞ്ഞ പ്രാതിനിധ്യമാണ് സൂചിപ്പിക്കുന്നത്. പ്രധാന മുന്നണികള്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ഇത്തവണയും മടി കാണിച്ചു. ജയസാധ്യത മാത്രം മുന്‍നിര്‍ത്തി സീറ്റുകള്‍ വിഭജിക്കുമ്പോള്‍ വനിതകള്‍ പലപ്പോഴും പിന്തള്ളപ്പെടുന്നു എന്ന ആക്ഷേപം ഇത്തവണയും ശക്തമാണ്. എങ്കിലും സഭയിലെത്തിയ വനിതാ എംഎല്‍എമാര്‍ വിദ്യാഭ്യാസപരമായും പ്രവര്‍ത്തനപരമായും മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. ഫാത്തിമ തഹ്ലിയ, വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയ യുവനേതാക്കളുടെ സാന്നിധ്യം നിയമസഭയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!