
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക വെട്രി കഴകം നടത്തുന്ന അപ്രതീക്ഷിത കുതിപ്പിൽ അതിയായ സന്തോഷമുണ്ടെന്ന് വിജയിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞു. നിലവിലെ തിരഞ്ഞെടുപ്പ് ഫലസൂചനകൾ ഏറെ ആവേശകരമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറാണെന്ന് ഈ ഫലം തെളിയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മകൻ വിജയ് ജനങ്ങൾക്ക് വേണ്ടി തുടങ്ങിയ പാർട്ടി ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രവലിയ വിജയം നേടുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ വൻശക്തികളെ പിന്നിലാക്കി വിജയിന്റെ പാർട്ടി 100-ലധികം സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. "ഇതൊരു പുതിയ തുടക്കമാണ്. തമിഴ്നാട് രാഷ്ട്രീയം ഒരു പുതിയ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങൾ അർപ്പിച്ച ഈ വലിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ വിജയ്‍ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്," ചന്ദ്രശേഖർ പറഞ്ഞു. വിജയ്‍യുടെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളന വേദിയിൽ വിജയ്‍യുടെ വാക്കുകൾ കേട്ട് പ്രവർത്തകർ ആവേശഭരിതരായതുപോലെ തന്നെ, കുടുംബാംഗങ്ങളും വലിയ പ്രതീക്ഷയിലായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വീട്ടിൽ എല്ലാവരും ഒത്തുകൂടിയാണ് ഈ നിമിഷം ആഘോഷിക്കുന്നത്.
വിജയ്‍യുടെ മാതാവ് ശോഭയും മറ്റു കുടുംബാംഗങ്ങളും വിസിൽ മുഴക്കിയും സന്തോഷം പങ്കുവെച്ചും ഈ വിജയത്തിന്റെ ഭാഗമായി. വരാനിരിക്കുന്ന ഔദ്യോഗിക ഫലങ്ങൾ തമിഴ്നാട്ടിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ചന്ദ്രശേഖറിന്റെ വിശ്വാസം. ഈ നിർണ്ണായക വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും തമിഴ്നാട്ടിലെ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
