
ഇടുക്കി: ജില്ലയിൽ ഇടതുമുന്നണി നിലവിലുള്ള മുഴുവൻ സീറ്റുകളും നിലനിർത്തുമെന്നും സംസ്ഥാനത്ത് എൽ.ഡി.എഫ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൊടുപുഴ മണ്ഡലത്തിൽ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും പി.ജെ ജോസഫ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
തന്റെ മണ്ഡലമായ ഉടുമ്പൻചോലയിൽ ഉറപ്പായും ജയിക്കുമെന്നും ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണെന്നും മണി കൂട്ടിച്ചേർത്തു. എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ കാര്യമില്ലെന്നും താഴെത്തട്ടിലെ ജനവിധി ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും കടുത്ത വിമർശനമാണ് എം.എം മണി ഉന്നയിച്ചത്. ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസിന്റെ തെറ്റായ നയങ്ങളാണെന്നും ഗാന്ധിജിയെ കൊന്ന സംഘം ഇന്ത്യ ഭരിക്കുന്ന നിലയിലേക്ക് രാജ്യത്തെ എത്തിച്ച 'പരമ ദ്രോഹികൾ' കോൺഗ്രസാണെന്നും അദ്ദേഹം തുറന്നടിച്ചു.
നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ ഒരിക്കലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും അവർക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മണി ആരോപിച്ചു. ഇടതുപക്ഷം ഇതുവരെ ഇന്ത്യ ഭരിച്ചിട്ടില്ലെന്നും ഭരണത്തെ താങ്ങിനിർത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് എതിരെ ഉറച്ച നിലപാടുള്ള ഇടതുപക്ഷത്തെ ജനങ്ങൾ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രകടനങ്ങളെ വിഡ്ഢിത്തമെന്നാണ് മണി വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അവിടെ വികസനത്തിന് പകരം തമ്മിലടിയായിരിക്കും നടക്കുക. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രിയെ തീരുമാനിക്കാനും ആഘോഷിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നവർ ജനങ്ങളെ പരിഹസിക്കുകയാണെന്നും ഇത്തരത്തിലുള്ള നീക്കങ്ങൾ അറപ്പുണ്ടാക്കുന്നതാണെന്നും മണി പരിഹസിച്ചു.
മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതൃത്വത്തെയും വികസനത്തെയുമാണ് പിന്തുണയ്ക്കുന്നതെന്ന് ഉറപ്പാണെന്നും അദ്ദേഹം തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
