
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും തവെക സ്ഥാനാർത്ഥികൾ വിജയമുറപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ സ്ഥാനാർത്ഥികളെ മറ്റ് പാർട്ടികൾ സ്വാധീനിക്കാതിരിക്കാനും അവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനുമായി പാർട്ടി നേതൃത്വം മുൻകരുതൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിജയിക്കുന്ന സ്ഥാനാർത്ഥികളെ ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ (മാമല്ലപുരം) ആഡംബര റിസോർട്ടിലേക്ക് മാറ്റാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവരുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ മുന്നണികൾ അധികാരം പിടിക്കാൻ സ്വതന്ത്രരെയോ ചെറിയ പാർട്ടികളെയോ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് വിജയിക്കുന്ന എംഎൽഎമാരെ ഒന്നിച്ച് ഒരു സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിക്കാൻ വിജയ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മഹാബലിപുരത്തെ റിസോർട്ടിൽ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാർട്ടിയുടെ വിശ്വസ്തരായ പ്രവർത്തകരും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും റിസോർട്ടിന് ചുറ്റും കാവലുണ്ടാകും. സ്ഥാനാർത്ഥികൾ വിജയിച്ച സർട്ടിഫിക്കറ്റുകൾ വാങ്ങിയ ഉടൻ തന്നെ അവരെ വാഹനങ്ങളിൽ റിസോർട്ടിലേക്ക് എത്തിക്കാനാണ് പ്ലാൻ. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു ശക്തിയായി ടിവികെ മാറിയ സാഹചര്യത്തിൽ, തങ്ങളുടെ ജനപ്രതിനിധികളെ സംരക്ഷിക്കുന്നത് പാർട്ടിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് നേതാക്കൾ കരുതുന്നു.
വിജയ് തന്നെ നേരിട്ട് റിസോർട്ടിലെത്തി വിജയികളായ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇവിടെ വെച്ച് നടക്കാനാണ് സാധ്യത. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥികൾ ഇത്തരത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്നത് വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. വിജയ്‍യുടെ ഈ നീക്കം പാർട്ടിയുടെ കെട്ടുറപ്പ് വർദ്ധിപ്പിക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചരിത്രതാളുകളിൽ പുതിയൊരു അധ്യായം കുറിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ദശാബ്ദങ്ങളായി തമിഴകം ഭരിച്ചുറപ്പിച്ച ദ്രാവിഡ രാഷ്ട്രീയ ഭീമന്മാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അപ്രസക്തരാക്കിക്കൊണ്ട്, നടൻ വിജയ്യുടെ തമിഴക വെട്രി കഴകം അവിശ്വസനീയമായ കുതിപ്പാണ് നടത്തുന്നത്. ആദ്യഘട്ട സൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്.
234 അംഗ നിയമസഭയിൽ ഭരണത്തിലേറാൻ വേണ്ട 118 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിലേക്ക് വിജയ് എത്തിയേക്കുമെന്നാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ എന്നീ രണ്ട് ധ്രുവങ്ങളിൽ മാത്രം കറങ്ങിയിരുന്ന തമിഴ് രാഷ്ട്രീയത്തെ മൂന്നാമതൊരു ശക്തി പിടിച്ചുകുലുക്കുന്നത് ദശാബ്ദങ്ങൾക്ക് ശേഷമാണ്.
നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇതൊരു വലിയ അട്ടിമറിയാകും. കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ മാത്രം അകലെ നിൽക്കുന്ന ടിവികെയ്ക്ക്, സ്വതന്ത്രരുടെയും മറ്റ് ചെറിയ കക്ഷികളുടെയും പിന്തുണയോടെ അധികാരം പിടിക്കാൻ കഴിഞ്ഞേക്കാം. വോട്ടെണ്ണൽ പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, തമിഴകം ആര് ഭരിക്കുമെന്ന ചോദ്യത്തിന് അപ്രതീക്ഷിതമായ ഒരു ഉത്തരം വിജയ് നൽകുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയ ഈ 'ദളപതി' പ്രഭാവം തമിഴ്‌നാടിന്റെ ഭാവി തന്നെ മാറ്റിമറിക്കാൻ പോന്നതാണ്. അന്തിമ ഫലം പുറത്തുവരുമ്പോൾ തമിഴ്‌നാട് നിയമസഭയിൽ പുതിയൊരു സൂര്യോദയമാണോ അതോ ശക്തമായ ഒരു ത്രികോണ മത്സരത്തിന്റെ തുടക്കമാണോ സംഭവിക്കുക എന്ന് വ്യക്തമാകും.
ഇതോടെ, തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു അട്ടിമറിക്കാണ് നിലവിൽ കളമൊരുങ്ങുന്നത്. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാൻ ടിവികെയ്ക്ക് സാധിച്ചു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കോട്ടയായ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും വടക്കൻ തമിഴ്‌നാട്ടിലും എഐഎഡിഎംകെ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ ടിവികെ കരുത്തുകാട്ടിയിരിക്കുകയാണ്.
ടിവികെയുടെ ഈ മുന്നേറ്റം ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാർട്ടികളുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയതായാണ് വോട്ട് വിഹിതം വ്യക്തമാക്കുന്നത്. 32 ശതമാനം വോട്ട് വിഹിതത്തോടെ ഡിഎംകെ സഖ്യത്തിനൊപ്പമാണ് നിലവിൽ വിജയ്‌യുടെ പാർട്ടി. എഐഎഡിഎംകെ സഖ്യത്തിന് 30 ശതമാനം വോട്ട് വിഹിതമുണ്ട്.
