
അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മത്സരത്തിലെ മികച്ച പ്രകടനത്തിനൊപ്പം എതിർ ടീമുകളെ പരിഹസിക്കുന്ന തരത്തിലുള്ള ഗില്ലിന്റെ പോസ്റ്റുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. വാഷിംഗ്ടൺ സുന്ദർ, സായ് സുദർശൻ എന്നിവർക്കൊപ്പം പഞ്ചാബ് കിംഗ്‌സിന്റെ തനതായ ഒരു ശൈലി അനുകരിച്ചുകൊണ്ടുള്ള ചിത്രമാണ് 'ജയിക്കണം, വരട്ടെ' എന്ന അടിക്കുറിപ്പോടെ ഗിൽ ഇത്തവണ പങ്കുവെച്ചത്.
സീസണിലുടനീളം വമ്പൻ ടീമുകളെ പരാജയപ്പെടുത്തിയ ശേഷം അവരുടെ തന്നെ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ ഉപയോഗിച്ച് ഗിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾ ആരാധകർക്കിടയിൽ ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ചെന്നൈയെ തോൽപ്പിച്ചപ്പോൾ മഞ്ഞ വിസിൽ ഊതിയും, ബംഗളൂരുവിനെ വീഴ്ത്തിയപ്പോൾ 'പ്ലേ ബോൾഡ്' എന്ന വാചകം ഉപയോഗിച്ചിരുന്നു.
അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഒരു പന്ത് ബാക്കിനിൽക്കെയാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് സൂര്യൻഷ് ഷെഡ്ഗെ (57), മാർക്കസ് സ്റ്റോയിനിസ് (40) എന്നിവരുടെ മികവിൽ 163 റൺസെടുത്തു. ഗുജറാത്തിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ സായ് സുദർശന്റെ (57) ഇന്നിങ്‌സ് ഗുജറാത്തിന് കരുത്തായി. അവസാന ഓവറുകളിൽ 23 പന്തിൽ പുറത്താകാതെ 40 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള പഞ്ചാബിനെ തളയ്ക്കാനായതിന്റെ ആവേശത്തിലാണ് ഗുജറാത്ത് ആരാധകർ.
