BoolokamBoolokam

ഹോര്‍മുസ് കടലിടുക്ക് തുറക്കണം; ആണവപദ്ധതി ഉപേക്ഷിക്കണം; ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ജര്‍മ്മനി; 30 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പദ്ധതിയുമായി ഇറാന്‍; ട്രംപിന്റെ നിലപാട് നിര്‍ണ്ണായകം; ഹോര്‍മുസ് കടലിടുക്ക് തങ്ങളുടേതെന്ന വാദത്തില്‍ ഉറച്ച് ഇറാനും; ഇറാന്റെ ആഭ്യന്തര സാമ്പത്തിക സ്ഥിതി അതിവേഗ തകര്‍ച്ചയിലോ?

വാഷിംഗ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ഇറാനും അന്താരാഷ്ട്ര സമൂഹവും. 30 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ അമേരിക്കയ്ക്ക് 14 ഇന സമാധാന പദ്ധതി സമര്‍പ്പിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും ആണവായുധ പദ്ധതികള്‍ ഇറാന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും ജര്‍മ്മനി ആവശ്യപ്പെട്ടു. ജര്‍മ്മന്‍ വിദേശകാര്യമന്ത്രി യോഹാന്‍ വഡേഫുള്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഈ കര്‍ശന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഇറാന്‍ സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ താന്‍ പരിശോധിച്ചുവരികയാണെന്ന് ശനിയാഴ്ച വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഒരു കരാറിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ നീട്ടുന്നതിന് പകരം യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ സൈന്യത്തെ മേഖലയില്‍ നിന്ന് പിന്‍വലിക്കുക, ഉപരോധങ്ങള്‍ നീക്കുക, ഇസ്രായേല്‍ ലബനനില്‍ നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. പാകിസ്ഥാന്‍ മധ്യസ്ഥര്‍ വഴിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്.

അതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്വന്തമാണെന്നും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ മടങ്ങില്ലെന്നും ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ അലി നിക്‌സാദ് പറഞ്ഞു. അമേരിക്കയുമായോ ഇസ്രായേലുമായോ ബന്ധമില്ലാത്ത കപ്പലുകള്‍ക്ക് ടോള്‍ നല്‍കി കടന്നുപോകാമെന്ന നിലപാടിലാണ് ഇറാന്‍. എന്നാല്‍ ഇറാനു പണം നല്‍കി കപ്പലുകള്‍ കടത്തിവിടുന്ന കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധം ദീര്‍ഘിക്കുന്നതോടെ ഇറാന്റെ ആഭ്യന്തര സാമ്പത്തിക സ്ഥിതി അതിവേഗം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഇറാനിയന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലെത്തി. നിലവില്‍ ഒരു ഡോളറിന് 18.4 ലക്ഷം റിയാല്‍ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. രാജ്യത്തെ ഫാക്ടറികള്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തങ്ങളാണ് യുദ്ധത്തില്‍ വിജയിച്ചതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് ചര്‍ച്ചകളെ ബാധിക്കുന്നുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലും ഇറാന്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ജയിലില്‍ കഴിയുന്ന നോബല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അവര്‍ക്ക് അടിയന്തര ചികിത്സ നല്‍കണമെന്ന് നോബല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനപരമായ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അവരുടെ ജീവന്‍ ഇപ്പോള്‍ ഇറാന്‍ അധികൃതരുടെ കൈകളിലാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഓര്‍മ്മിപ്പിച്ചു.

ഒമാന്‍ വിദേശകാര്യമന്ത്രിയുമായും ഇറാന്‍ വിദേശകാര്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!