
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമാനതകളില്ലാത്ത തകര്‍ച്ചയ്ക്കാണ്. 140 അംഗ നിയമസഭയില്‍ കേവലം 35 സീറ്റുകളിലേക്ക് എല്‍.ഡി.എഫ് ഒതുങ്ങുമ്പോള്‍, 102 സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷവുമായി യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ ഈ പരാജയത്തിന് പിന്നാലെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃശൈലിക്കെതിരെ അണികള്‍ക്കിടയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ജനകീയനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടി കടിഞ്ഞാണ്‍ ഏറ്റെടുത്ത എം.വി. ഗോവിന്ദന്, കോടിയേരി കാത്തുസൂക്ഷിച്ചിരുന്ന സമവായത്തിന്റെയോ മിതത്വത്തിന്റെയോ രാഷ്ട്രീയ ശൈലി പിന്തുടരാനായില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കാനും, നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള കോടിയേരിയുടെ കഴിവ് അണികള്‍ക്കും യുവനേതാക്കള്‍ക്കും വലിയ തണലായിരുന്നു. എ.എന്‍. ഷംസീറിനെപ്പോലുള്ള നേതാക്കള്‍ അനുസ്മരിച്ചതുപോലെ, ക്ഷോഭിച്ചു സംസാരിക്കുന്നവരെപ്പോലും ശാന്തരാക്കാന്‍ കോടിയേരിക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു.
എന്നാല്‍ എം.വി. ഗോവിന്ദന്റെ കാലഘട്ടം വിവാദങ്ങളാലും പരുക്കന്‍ പെരുമാറ്റങ്ങളാലും കലുഷിതമായിരുന്നു. തൃശൂരിലെ ജാഥയ്ക്കിടെ മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ചതും, സില്‍വര്‍ ലൈന്‍ പദ്ധതിയെ ന്യായീകരിക്കാന്‍ 'അപ്പം വില്‍ക്കല്‍' ഉദാഹരണം പറഞ്ഞതും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഗോവിന്ദന് ഇത്തവണ വ്യക്തിപരമായ തിരിച്ചടി നേരിട്ടു. 2021-ല്‍ അദ്ദേഹം വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച തളിപ്പറമ്പ് മണ്ഡലത്തില്‍, ഇത്തവണ സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമള 10,000-ത്തിലധികം വോട്ടുകള്‍ക്ക് പിന്നിലായത് കണ്ണൂരിലെ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ വിള്ളലുണ്ടായെന്നതിന്റെ തെളിവാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അതൃപ്തി ഇപ്പോള്‍ പരസ്യമായ പ്രതിഷേധമായി മാറിയിരിക്കുന്നു. ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം സൈബര്‍ ഇടങ്ങളില്‍ സി.പി.എം അണികള്‍ തന്നെ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പോരുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. 'ഒരേയൊരു കോടിയേരി' എന്ന കുറിപ്പോടെ കോടിയേരിയുടെ ചിത്രം പങ്കുവെച്ച ബിനീഷിന്റെ പോസ്റ്റിന് താഴെ, ഗോവിന്ദന്റെ നേതൃത്വത്തിനെതിരെ കടുത്ത കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 'കോടിയേരിയെപ്പോലെ ഗോവിന്ദന്‍ മാഷിന് ആകാന്‍ കഴിയില്ല' എന്നും പാര്‍ട്ടി നേതൃത്വം പാളിപ്പോയെന്നും അണികള്‍ തുറന്നടിക്കുന്നു. കോടിയേരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എ.എന്‍. ഷംസീറിന് ഇത്തവണ സീറ്റ് നല്‍കാതിരുന്നതും ചര്‍ച്ചയാകുന്നുണ്ട്.
പരാജയത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തുമെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, പാര്‍ട്ടിയുടെ ഈ ചരിത്രപരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് മാറിനില്‍ക്കാനാവില്ല. ഭരണവിരുദ്ധ വികാരത്തെ തിരിച്ചറിയുന്നതിലും ജനകീയ അടിത്തറ കാത്തുസൂക്ഷിക്കുന്നതിലും നേതൃത്വത്തിന് സംഭവിച്ച പരാജയമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. വരും ദിവസങ്ങളില്‍ സി.പി.എമ്മിനുള്ളില്‍ വലിയ തിരുത്തല്‍ നടപടികള്‍ക്കും നിര്‍ണ്ണായകമായ നേതൃമാറ്റ ചര്‍ച്ചകള്‍ക്കും ഈ പരാജയം വഴിതെളിക്കുമെന്നുറപ്പാണ്.
