
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളവും തമിഴകവും ഒരുപോലെ ഉറ്റുനോക്കുന്നത് ദളപതി വിജയിയുടെ അവിശ്വസനീയ മുന്നേറ്റമാണ്. "കാട്ടിൽ കുറുനരികളും മറ്റ് മൃഗങ്ങളും ഒരുപാടുണ്ടാകാം, പക്ഷേ സിംഹം ഒന്നേയുള്ളൂ. അത് ഒറ്റയ്ക്കാണെങ്കിലും കാട്ടിലെ രാജാവാണ്" എന്ന വിജയിന്റെ പഴയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്റെ കന്നി അങ്കത്തിൽ തന്നെ തമിഴ് രാഷ്ട്രീയത്തിലെ അതികായന്മാരെ വിറപ്പിച്ചുകൊണ്ടാണ് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) കുതിക്കുന്നത്.
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ, ആകെയുള്ള 234 സീറ്റുകളിൽ 107 ഇടത്തും വിജയിന്റെ പാർട്ടി ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷത്തിന് വെറും 11 സീറ്റുകൾ മാത്രം അകലെ നിൽക്കുന്ന ടിവികെ, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ഡിഎംകെ, എഐഎഡിഎംകെ എന്നീ വൻശക്തികളുമായി സഖ്യത്തിനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച വിജയ്, ആ വാക്ക് പാലിച്ചുകൊണ്ട് ഒറ്റയ്ക്കാണ് ഈ നേട്ടം കൈവരിച്ചത്.
താൻ ഒരു 'കിങ് മേക്കർ' ആയിരിക്കില്ലെന്നും മറിച്ച് വിജയിച്ചു ഭരണത്തിലേറുമെന്നും ജനുവരിയിൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയ് വ്യക്തമാക്കിയിരുന്നു. തനിക്ക് പിന്നിൽ അണിനിരക്കുന്ന ജനലക്ഷങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അന്ന് ആ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഭരണവിരുദ്ധ വികാരവും ജെൻ സി വോട്ടർമാരുടെ പിന്തുണയും വിജയിക്ക് തുണയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പാർട്ടി ചിഹ്നമായ വിസിലടിച്ച് 'വിസിൽ പോടു' പാട്ടിനൊപ്പം ചുവടുവെച്ചാണ് വിജയിന്റെ കുടുംബാംഗങ്ങൾ വിജയം ആഘോഷിക്കുന്നത്. ചെന്നൈയിലെ ടിവികെ ആസ്ഥാനത്തിന് മുന്നിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് പതാകകളേന്തിയും മധുരം വിതരണം ചെയ്തും ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെ വരവേൽക്കുന്നത്. ദശാബ്ദങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ തകർക്കുന്നതാണ് വിജയിന്റെ ഈ അപ്രതീക്ഷിത കുതിപ്പ്.
