ചരിത്ര പൈതൃകം സംരക്ഷിക്കും... To advertise here, മൈസൂരു : നഗരത്തിലെ ചരിത്രപൈതൃകം വിളിച്ചോതുന്ന അഗ്രഹാര സർക്കിൾ നവീകരിക്കും. ഇതിനായി സർക്കാർ ആദ്യ ഘട്ടത്തിൽ അരക്കോടി രൂപ അനുവദിച്ചു. അഗ്രഹാര സർക്കിൾ എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ എൻ. മാധവറാവു സർക്കിൾ ഏറെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന പ്രദേശമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും ക്ഷേത്രങ്ങളും പ്രദേശത്തെ ആകർഷണമാണ്. എന്നാൽ, തെരുവുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ അറ്റകുറ്റപ്പണികളുടെ അഭാവംകാരണം തകരുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ സർക്കിൾ നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനാലാണ് സർക്കാർ ഫണ്ടനുവദിച്ചതെന്ന് എം.എൽ.എ. ടി.എസ്. ശ്രീവത്സ അറിയിച്ചു. നവീകരണത്തിനായി മൈസൂരു വികസന അതോറിറ്റിയാണ് (എം.ഡി.എ.) പ്രത്യേക ഫണ്ട് അനുവദിച്ചതെന്ന് എം.എൽ.എ. അറിയിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിൽ ഒന്നുകൂടിയാണ് സർക്കിൾ. പ്രധാന റോഡുകളായ എം.ജി. റോഡ്, വാണി വിലാസ് റോഡ്, ന്യൂ സയ്യാജി റാവു റോഡ്, 101 ഗണപതി ടെമ്പിൾ റോഡ്, ത്യാഗരാജ റോഡ് എന്നീ അഞ്ച് പ്രധാന റോഡുകൾ ഇവിടെ സംഗമിക്കുന്നുണ്ട്. ഇത് മൈസൂരിന്റെ ഒട്ടേറെ പ്രധാനഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതകളാണ്. മൈസൂരു കൊട്ടാരത്തിലേക്ക് ഇവിടെനിന്ന് നടക്കാവുന്ന ദൂരം മാത്രമാണുള്ളത്. മൈസൂരു സിറ്റി കോർപ്പറേഷൻ (എം.സി.സി.) ആസ്ഥാനത്തിന് സമീപമാണെങ്കിലും വർഷങ്ങളായി സർക്കിൾ നാശത്തിന്റെ വക്കിലാണ്. കെ.ആർ. സർക്കിൾ, ചാമരാജ വാഡിയാർ സർക്കിൾ, ജയചാമരാജ വാഡിയാർ സർക്കിൾ (ഹാർഡിങ് സർക്കിൾ), ഫൗണ്ടൻ സർക്കിൾ, ആർ.ടി.ഒ. സർക്കിൾ എന്നിവ വർഷംതോറും നവീകരിക്കാറുണ്ട്. എന്നാൽ, അഗ്രഹാര സർക്കിളിന്റെ സ്ഥിതി തീർത്തും ദയനീയമാണ്. സർക്കിൾ നവീകരിച്ച് ശിവന്റെ പ്രതിമകൊണ്ട് അലങ്കരിച്ച മനോഹരമായ പുതിയ ജലധാര ഇവിടെ നിർമിക്കും. ഇവിടെയുള്ള കാന്തി മല്ലണ്ണ ബസ് സ്റ്റാൻഡ് മെച്ചപ്പെടുത്തും. ഇതിനായും എം.ഡി.എ. 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പണിയാരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
