തിരുവനന്തപുരം: വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശദാംശങ്ങൾ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങൾവെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗൺഷിപ്പിലേക്ക് പോയതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. To advertise here, താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലം നിർമാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആളുകൾ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറൽ ക്രാക്ക് എന്നാണ്. എന്നാൽ, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോൾ എൻജിനീയർമാർ ഉറപ്പുനൽകുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും ചെയ്തു. ആ ഘട്ടത്തിലാണ് വീടിനുള്ളിലേക്ക് പോയത്. അവിടെ വീടിനുള്ളിൽ പെൻസിലുകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ പെൻസിൽ കൊണ്ട് തന്നെ അടയാളപ്പെടുത്തിയത് ആണോ എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് നോക്കിയത്, രാജൻ പറഞ്ഞു. മഴയിൽ ചോർന്നൊലിച്ചതായിരുന്നില്ല അതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാട്ടർ പോണ്ടിങ് ടെസ്റ്റിന്റെ ഭാഗമായി 24 മണിക്കൂർ വെള്ളം നിറച്ച് നടത്തിയ ടെസ്റ്റിന്റെ ഭാഗമായുണ്ടായതാണ് അത്. കെട്ടിടം പൂർത്തീകരിച്ചാൽ നേരിട്ട് കൈമാറുകയല്ല ചെയ്യുന്നത്. കെട്ടിടത്തിന്റെ കരാർ കമ്പനിയുടെ എൻജിനീയർമാർ പരിശോധന നടത്തും. ശേഷം ഇവരും കിഫ്‌കോണിന്റെ എൻജിനീയർമാരും ചേർന്ന് സംയുക്ത പരിശോധന നടത്തും. തുടർന്ന് കരാർ കമ്പനിയുടെ എൻജിനീയർമാരും കിഫ്‌കോണിന്റെ എൻജിനീയർമാരും വീട് ആർക്കാണോ ലഭിച്ചിട്ടുള്ളത് അവരെയും ചേർത്ത് അവിടെ പരിശോധന നടത്തും. വീട് കൈമാറിക്കഴിഞ്ഞാണ് പ്രശ്‌നമുണ്ടാകുന്നതെങ്കിൽ അഞ്ചുവർഷത്തേക്ക് സിവിൽ വർക്കിൽ കരാറുകമ്പനി ഡിഫക്ട് ലയബിലിറ്റി പ്രകാരം അഞ്ചുവർഷം വാറന്റി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ലെന്നും വീട്ടുകാരനായിട്ടുള്ള ആളാണെന്നും രാജൻ പറഞ്ഞു. എന്റെ വീട്ടുകാർക്ക് അങ്ങനെ ഒരു വീട് ഏൽപിക്കുമ്പോൾ വിള്ളലുണ്ട് എന്ന ചെറിയ ആശങ്ക പോലും നിലനിൽക്കാൻ പാടില്ലെന്ന് തനിക്കുണ്ടായിരുന്നു. താൻ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിലും കയറും എന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു. ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി നേരത്തെയും ഞങ്ങൾക്കില്ല. വിള്ളലുണ്ടെന്ന ആരോപണമുയർന്ന വീടിന്റെ ഉടമയായ നൗഫലിനെ സാമൂഹികമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ആക്രമിക്കുന്ന ഒരു പണിക്കും ആരും മുതിരരുത്. നൗഫൽ ദുരന്തബാധിതനായ മനുഷ്യനാണ്. അയാൾ വികാരപരമായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ആക്രമിക്കുന്ന ഒരുപണിയും ചെയ്യരുത്. ‘കൂലിപ്പണിക്കാരൻ രാജൻ, തൃശ്ശൂരിൽനിന്നൊരു പണിക്കാരനെ കിട്ടി വാർക്കപ്പണിക്ക്’ എന്നൊക്കെ കേൾക്കേണ്ടിവന്നു. കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കേണ്ടിവരുമ്പോൾ ആത്മാഭിമാനം വർധിക്കുന്നതല്ലാതെ ഒരു തരി പോലും അത് കുറഞ്ഞിട്ടില്ല. മന്ത്രിയായി അഞ്ചുവർഷം കഴിഞ്ഞ് പാർട്ടി ഓഫീസിലേക്ക് കയറിവരുമ്പോൾ മുതലാളി രാജൻ എന്ന് കേട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ടൗൺഷിപ്പിൽ വീടുകൾ നിർമിക്കുമ്പോൾ വാട്ടർ പോണ്ടിങ് ടെസ്റ്റ് നടത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത കാലാവസ്ഥകളിൽ എങ്ങനെ ആയിരിക്കും നിർമാണപ്രവർത്തനങ്ങളുടെ ഉറപ്പ് എന്നറിയാൻ വേണ്ടിയാണ് വാട്ടർ പോണ്ടിങ് ടെസ്റ്റ് നടത്താൻ നിശ്ചയിച്ചത്. നിർമിക്കപ്പെട്ട വീടിന്റെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തുന്നതാണ് വാട്ടർ പോണ്ടിങ് ടെസ്റ്റ്. ടെറസിൽനിന്ന് വെള്ളം ഏതെങ്കിലും ഭാഗത്തേക്ക് ലീക്ക് ആയി പോകുന്നുണ്ട് എന്ന് കണ്ടാൽ അത് രേഖപ്പെടുത്തി, അതിന് മുകളിലുള്ള ടെറസിന്റെ ഭാഗത്ത് സാങ്കേതികമായ ഭാഷയിൽ പറഞ്ഞാൽ അപോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. വെള്ളം ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ അവിടെ വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടി നിർത്തും. വെള്ളം കിനിഞ്ഞിറങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാൽ വാട്ടർ പ്രൂഫിങ് നടത്തും. വാട്ടർ പ്രൂഫിങ് നടത്തിയ ശേഷം അതിന് മുകളിൽ രണ്ടുമുതൽ ഏഴ് സെമി വരെ കനത്തിൽ സ്‌ക്രീഡ് കോൺക്രീറ്റിങ് നടത്തും. പിന്നീട് ഒരു ചോർച്ചയും ബലക്ഷയവും ഉണ്ടാകില്ല. ഉന്നത സാങ്കേതികവിദഗ്ധരുടെ അഭിപ്രായപ്രകാരം തീരുമാനിച്ച കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. Content Highlights: Clarification that cracks in Wayanad Township units are non-structural shrinkage., Explanation of the 24-hour water ponding test procedure for quality assurance., Minister K Rajan emphasizes the 5-year defect liability warranty for homeowners., Call to stop cyberbullying against disaster-affected individuals like Naufal., Commitment to transparent and hands-on governance in rehabilitation projects. Published: 20 Apr 2026, 12:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അത് ക്രാക്കല്ല ഷ്രിങ്കേജ്, കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോൾ ആത്മാഭിമാനം കൂടിയതേയുള്ളൂ- മന്ത്രി രാജൻ
M
MathrubhumiSource Link
20 days ago