തലശ്ശേരി : പുതിയ ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയായ എൻ.സി.സി. റോഡ് ഉൾപ്പെടെ നഗരസഭയിലെ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു. പുതിയ ബസ് സ്റ്റാൻഡിലെ പ്രധാന കവാടമായ എൻ.സി.സി. റോഡിന്റെ പല ഭാഗങ്ങളിലും കൊരുപ്പുകട്ടകൾ ഇളകിമാറി കുഴി രൂപപ്പെട്ടിരിക്കുകയാണ്. കൂടാതെ പലയിടത്തും കൊരുപ്പുകട്ടകൾ ഇളകിമാറിയിട്ടുമുണ്ട്. ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുമ്പോൾ ഇവ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. To advertise here, ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽവീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപോലെ ദിവസവും അപകടം നടക്കുന്ന മറ്റൊരിടമാണ് പുതിയ ബസ്‌സ്റ്റാൻഡിലെ ടാക്സി സ്റ്റാൻഡിന്റെ മുന്നിലെ റോഡ്. റോഡിന്റെ സൈഡിലെ കൊരുപ്പുകട്ടകൾ താഴ്ന്ന് പോയതിനാൽ ഇവിടെ റോഡിൽ അല്പം ഉയരക്കൂടുതലുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതിനാൽ നിരവധി തവണ നഗരസഭയിലും ട്രാഫിക് പോലീസിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്. ടൗണിന് പുറത്തുള്ള പല റോഡുകളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. വീനസ് കവലയിൽനിന്ന് കുയ്യാലിയിലേക്ക് പോകുന്ന റോഡിൽ പലയിടങ്ങളിലായി കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറെ ദുഷ്കരമായിട്ടുള്ളത് ചേറ്റംകുന്നിലേക്ക് പോകുന്ന കവലയിലെ റോഡാണ്. ഇവിടെ റോഡിന്റെ നടുവിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. വലുതും ചെറുതുമായ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്. പലപ്പോഴായി ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മെയിൻ റോഡിൽനിന്ന് ചിറക്കക്കാവിലേക്ക് കടക്കുന്ന റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴയ്ക്കുമുന്നെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അതേ സമയം എൻ.സി.സി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ കുത്തിയിരിപ്പ് ധർണ സംഘടിപ്പിക്കുന്നുണ്ട്. അറ്റകുറ്റപ്പണി വേഗത്തിലാക്കും നഗരത്തിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും. പല വാർഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. മഴയ്ക്ക് മുൻപുതന്നെ എല്ലാ റോഡുകളുടെയും പണി പൂർത്തീകരിക്കും. -ഭാരതി (പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ)
