എടക്കര : പ്രകൃതിയെയും പരിസ്ഥിതിയെയും പ്രാണനെപ്പോലെ കാത്ത് പരിപാലിക്കണമെന്ന് കരുതുന്നവരായിരുന്നു നാടുകാണി ചുരത്തിൽ ഞായറാഴ്ച എത്തിയ ആൾക്കൂട്ടത്തിൽ അധികവും. To advertise here, മാലിന്യക്കൂമ്പാരമായ നാടുകാണി ചുരം റോഡും പരിസരവും ശുചീകരിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരായിരുന്നു ഇവർ. അന്തഃസംസ്ഥാനപാതയായ ചുരം ശുചീകരിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പരിസ്ഥിതി പ്രവർത്തകരാണ് ഞായറാഴ്ച രാവിലെ എത്തിയത്. വിവിധ പരിസ്ഥിതി വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളായിരുന്നു ഇവരിൽ പലരും. കോട്ടയം, മാവേലിക്കര, കായംകുളം, പാലക്കാട്, ആലുവ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, മേപ്പാടി, ചാവക്കാട് ജില്ലകളിൽനിന്ന് എത്തിയവരൊടൊപ്പം മലപ്പുറം ജില്ലയിലെ വിവിധ സംഘടനകളും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. കൂട്ടമായി എത്തുന്ന സഞ്ചരികളാണ് റോഡിലേക്കും ചുരത്തിലെ ആഴങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നത്. ചുരത്തിലെ ആഴങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത് കഠിനമായ യജ്ഞമായിരുന്നു. മരത്തിൽ കെട്ടിയ പ്ലാസ്റ്റിക് വടത്തിൽ തൂങ്ങിയാണ് ഇവർ ആഴങ്ങളിലേക്കിറങ്ങിയത്. മാലിന്യം കൂടുതൽ ലഭിച്ചതും ആഴക്കുഴികളിൽനിന്നുതന്നെ. വടത്തിൽ കെട്ടിയ മാലിന്യം മുകളിൽ നിന്നവർ വലിച്ചുകയറ്റി. വീട്, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന മാലിന്യങ്ങൾ, വസ്ത്രങ്ങൾ, ക്ലോസറ്റ്, ഇവയ്ക്കുപുറമേ നൂറുകണക്കിന് മദ്യക്കുപ്പികളും ഇവർ ശേഖരിച്ചു. കുപ്പികളിലധികവും പൊട്ടിച്ചിതറിയ നിലയിലാണ്. ചില്ലുകൾ പരമാവധി ഇവർ ശേഖരിച്ചു. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ശുചീകരണം ഉച്ചയ്ക്ക് രണ്ടിന് അവസാനിച്ചു. 200 മീറ്റർ ദൂരത്തിൽ 30 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചത്. ആനമറി മുതൽ സംസ്ഥാന അതിർത്തി വരെ 11 കിലോമീറ്ററുണ്ട്. പ്ലാസ്റ്റിക് പുനരുത്പാദനകേന്ദ്രങ്ങളിലേക്ക് മാലിന്യങ്ങൾ വൈകീട്ടോടെ കൊണ്ടുപോയി. ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ വേലു, പരിസ്ഥിതി പ്രവർത്തകൻ വി.എം. സാദിഖലി എന്നിവർ സംസാരിച്ചു.

അരുതേ, എറിയരുതേ, ചുരത്തിലേക്ക് മാലിന്യം...
M
MathrubhumiSource Link
about 4 hours ago
