അ തിർത്തികൾക്കിടയിൽ കുടുങ്ങിക്കിടക്കുമ്പോഴും ഇന്ത്യയിലും പാകിസ്താനിലും ഒരേപോലെ ആഘോഷിക്കപ്പെടുന്ന, വിശാലമായ ദക്ഷിണേഷ്യൻ സംഗീതരംഗത്തെ ഏറ്റവും പ്രചാരമുള്ള, നിരവധി ആരാധകരുള്ള സംഗീതജ്ഞനാണ് അലി അസീസ് സേഠി. ആധുനിക കാലഘട്ടത്തിൽ ക്ലാസിക്കൽ പാരമ്പര്യങ്ങളെ പുനർനിർവചിക്കുന്ന അപൂർവ കലാകാരൻ കൂടിയാണ് അലി സേഠി. ഗ്ലോബൽ പ്ലേ ലിസ്റ്റുകളിൽ പോപ്പ് സംഗീതം തരംഗമാകുന്ന കാലഘട്ടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സംഗീത പാരമ്പര്യങ്ങളുമായി യുവതലമുറയെ വീണ്ടും ബന്ധിപ്പിക്കാൻ അലി സേഠിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പസൂരി പോലുള്ള ഹിറ്റുകളിലൂടെ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഈ സംഗീതജ്ഞൻ, കവാലിയും ഗസലും പോലുള്ള സൂഫി സംഗീതത്തെ സമകാലീന സാംസ്കാരികബോധത്തിലേക്ക് കൊണ്ടുവന്നു. To advertise here, ഇതുകൂടാതെ എഴുത്തിന്റെ മേഖലയിലും അലി സേഠി തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. 9/11ന് ശേഷമുള്ള ലോകത്ത് വളർന്നുവന്ന വിചാരധാരകൾ സേഠിയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദധാരി കൂടിയാണ് അലി സേഠി. 2009-ൽ ജനറൽ മുഹമ്മദ് സിയാ-ഉൾ-ഹഖിന്റെ ഏകാധിപത്യത്തിനും സാമൂഹിക യാഥാസ്ഥിതികത്വത്തിന്റെ വളർച്ചയ്ക്കും ശേഷം പാകിസ്താനിൽ ജീവിക്കുന്ന ഒരു കൗമാരപ്രായക്കാരന്റെ കഥ പറയുന്ന "ദ വിഷ് മേക്കർ" എന്ന നോവലിലൂടെ അദ്ദേഹം തന്റെ സർഗാത്മക ജീവിതം ആരംഭിച്ചു. ഒട്ടേറെ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും ഫാഷനിലൂടെയും താനൊരു പ്രതിഭാധനനായ എഴുത്തുകാരൻ കൂടിയാണെന്ന് അലി സേഠി ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം പാരമ്പര്യവും പ്രൗഢിയുമുള്ളതാണെങ്കിലും അതിന്റെ പരിണാമം വളരെ മന്ദഗതിയിലാണ്. ചെറിയതും എന്നാൽ തീവ്രവുമായ ആരാധകവൃന്ദം നിലനിർത്തുന്നുണ്ടെങ്കിലും, ഈ കലാരൂപം പ്രധാനമായും നിച്ച് ഫെസ്റ്റിവലുകളിലും സംഗീത സമ്മേളനങ്ങളിലും ഒതുങ്ങിക്കിടക്കുന്നു, പ്രേക്ഷകർ പലപ്പോഴും പ്രായമേറിയവരാണ്. ഇതാണ് അലി സേഠിയുടെ കഥയെ ഇത്രയധികം ശ്രദ്ധേയമാക്കുന്നത്: അദ്ദേഹത്തിന്റെ സംഗീതം, പരമ്പരാഗത ഗാന ശൈലികൾക്കൊപ്പം പോപ്പ് വരികളും വൈറൽ സെൻസിബിലിറ്റിയും സമന്വയിപ്പിച്ചിരിക്കുന്നു. ടിക് ടോക്കിലെ ആകർഷകമായ 30 സെക്കൻഡ് സംഗീത ക്ലിപ്പുകളുമായി കൂടുതൽ പരിചയമുള്ള യുവ പ്രേക്ഷകരുമായി അലി സേഠിയിലൂടെ ക്ലാസിക്കൽ സംഗീതവുമായി ബന്ധം സ്ഥാപിച്ചു. സങ്കീർണമായ ഈണങ്ങളും താളങ്ങളും അടിസ്ഥാനമാക്കിയുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അതിന്റെ ആഴത്തിലുള്ള അനുനയവും ആത്മീയ തീവ്രതയും കൊണ്ട് അറിയപ്പെടുന്നു. എന്നാൽ, ഈ സംഗീതജ്ഞൻ പലപ്പോഴും ഇത് സമകാലിക കാലഘട്ടത്തിനായി പുനർവ്യാഖ്യാനം ചെയ്യുകയും പോപ് സംഗീതവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. മിർസ ഗാലിബ്, ഫൈസ് അഹമ്മദ് ഫൈസ്, അല്ലാമ ഇഖ്ബാൽ തുടങ്ങിയവരുടെ ഉർദു കവിതകളെ കഠിനമായ സിന്തസൈസറുകൾ, മിനിമലിസ്റ്റ് ബീറ്റുകൾ, പരീക്ഷണാത്മക ക്രമീകരണങ്ങൾ എന്നിവയുമായി സംയോജിപ്പിച്ചു. അലി സേഠിയുടെ ഗാനസൃഷ്ടികൾ പലപ്പോഴും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം, പഞ്ചാബി നാടോടി ഗാനങ്ങൾ, സൂഫി ഗാനങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ഫ്ലമെൻകോ, ഹിപ്-ഹോപ്പ്, പരീക്ഷണാത്മക ഇലക്ട്രോണിക് സംഗീതം എന്നിവയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. ഇത് അദ്ദേഹത്തിന്റെ ഗാനങ്ങളെ ഒരേസമയം പരമ്പരാഗതവും വിപ്ലവകരവുമാക്കുന്നു. സ്പോട്ടിഫൈയിൽ ഏകദേശം ഒരു ദശലക്ഷം പ്രതിമാസ ശ്രോതാക്കളുടെ ഉടമയാണ് അലി സേഠി. 2022-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പസൂരി എന്ന ഗാനം വലിയ ആഗോള പ്രചാരമാണ് നേടിയത്, യുറ്റ്യൂബിൽ ഏതാണ്ട് നൂറ് കോടിയോളം സ്ട്രീംസ് ഈ ഗാനത്തിന് ലഭിച്ചു, കൂടാതെ ആ വർഷം ഗൂഗിളിന്റെ ഹം ടു സെർച്ച് ഫങ്ഷൻ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഗാനവുമായിരുന്നു അത്. ഈ പ്രചാരം അദ്ദേഹത്തെ അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട പാക് കലാകാരൻമാരിൽ ഒരാളാക്കി. അലി സേഠിയുടെ സംഗീത, സർഗാത്മക യാത്രയിലെ അതുല്യവും ശ്രദ്ധേയവുമായ വശം, അദ്ദേഹം 17-ാം വയസ്സിൽ മാത്രമേ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം ആരംഭിച്ചുള്ളൂ എന്നതാണ്. എന്നിട്ടും ആഗോള സാംസ്കാരിക രംഗത്ത് ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രതിഭാസമ്പന്നത വ്യക്തമാക്കുന്നു. ആഗോളശ്രദ്ധ നേടുന്നതിന് മുമ്പ്, ഗസൽ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയും ക്ലാസിക്കൽ ഉർദു കവിതകൾ യുവ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തതിലൂടെ അലി സേഠി അറിയപ്പെട്ടിരുന്നു. ദക്ഷിണേഷ്യയിൽ, ഇത് വളരെക്കാലമായി ക്ലാസിക്കൽ സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു, ജനപ്രിയ ഗായകർ ഇത് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ 2000-കളുടെ തുടക്കത്തോടെ ഈ സംഗീതരൂപം പ്രധാനധാരയിൽ നിന്ന് അപ്രത്യക്ഷമായി, അതിനെ വീണ്ടും പൊതുബോധത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചത് ഒരളവ് വരെ അലി സേഠിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുനരാഖ്യാനങ്ങളിൽ ഒന്നാണ് രഞ്ജിഷ് ഹി സഹി. 1970-കളിൽ പാകിസ്താൻ ഗായകൻ മെഹ്ദി ഹസ്സൻ അനശ്വരമാക്കിയ ഒരു ക്ലാസിക്കിന്റെ പുനരാഖ്യാനം. മറ്റൊന്ന് ചന്ദ്നി രാത് ആധുനിക ഉർദുകവി നൂൺ മീം റാഷിദിന്റെ കവിതയുടെ സ്വപ്നതുല്യമായ അവതരണം. ദക്ഷിണേഷ്യയിലെ പരസ്യമായി ക്വിയറായ കലാകാരന്മാരിൽ വളരെ ചുരുക്കം പേരിലൊരാളാണ് അലി സേഠി. എന്നാൽ അദ്ദേഹത്തിന്റെ കലയെ, കലയോടുള്ള സ്നേഹത്തെ ആസ്വദിക്കാൻ പ്രത്യേകമായുള്ള സംവേദനക്ഷമത കാണിക്കേണ്ടതില്ല; ദക്ഷിണേഷ്യൻ പാരമ്പര്യങ്ങളിൽ ക്വിയർനെസ്സ് വളരെക്കാലമായി നിലനിൽക്കുന്ന വസ്തുതയാണ്-ഭക്തി, സൂഫി കവിതാ പാരമ്പര്യങ്ങളിൽ ദൈവസ്നേഹത്തിന്റെ ലിംഗഭേദം മായ്ക്കുന്ന ചിത്രീകരണങ്ങളിൽ, മിനിയേച്ചർ പെയിന്റിങ്ങുകളിളുടെ ലിംഗഭേദമില്ലാത്ത ചിത്രീകരണങ്ങളിൽ, അല്ലെങ്കിൽ ഗസലിലും ക്ലാസിക്കൽ രചനകളിലും പലപ്പോഴും ലിംഗഭേദം മനഃപൂർവ്വം നിർവചിക്കപ്പെടാതെയാണ് പ്രത്യക്ഷപ്പെടുന്നത്. സ്ത്രീലിംഗപരമായ രൂപങ്ങളും ലിംഗഭേദമില്ലാത്ത ശൈലികളും പരീക്ഷിക്കുന്നതിനായി സ്കർട്ടുകളും ഒഴുകുന്ന ട്യൂണിക്സും ധരിച്ചാണ് അലി സേഠിയെ മിക്കപ്പോഴും കാണുന്നത്. പ്രധാനധാരയിൽ ലിംഗഭേദമില്ലായ്മയുടെ പ്രകടനങ്ങൾ ഇപ്പോഴും വിരളമായതിനാൽ ഇത് ദക്ഷിണേഷ്യൻ ക്വിയർ ഫാഷനിൽ അദ്ദേഹത്തെ ഒരു പ്രധാന വ്യക്തിയാക്കിയിട്ടുണ്ട്. പാകിസ്താനിലെ ജീവിതകാലത്ത് മതപരമായ ഡോക്ട്രിനുകളുടെ കനത്ത അന്തരീക്ഷത്താൽ ചുറ്റപ്പെട്ടിരുന്നതായി അദ്ദേഹം ഒരഭിമുഖത്തിൽ ഓർക്കുന്നുണ്ട്. "ആളുകൾ നിരന്തരം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നു-നിങ്ങളുടെ പെരുമാറ്റം, നിങ്ങളുടെ വിശ്വാസങ്ങൾ. എനിക്ക് വളരെ അലോസരം തോന്നിയിരുന്നു. ഒരു വശത്ത്, ഇത് പൂർണമായും പൂർവികമാണ്, മറുവശത്ത് ഇത് പൂർണമായും വിപ്ലവകരമാണ്. എനിക്ക് കണ്ടെത്താൻ കഴിയുന്ന ഈ ചെറിയ അനുരഞ്ജനങ്ങൾ എന്നെ വളരെ സന്തോഷിപ്പിക്കുന്നു. ഏപ്രിൽ 2025-ൽ കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ അലി സേഠിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉൾപ്പെടെ നിരവധി പാക് കലാകാരന്മാരുടെ അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഗാനങ്ങളിലൊന്നായ "ഓ ബാലമ", ഒരു പ്രമുഖ ബോളിവുഡ് ഗായകനുമായി ചേർന്ന് റെക്കോഡ് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ പ്രശ്നം കാരണം അതിർത്തി കടന്നുള്ള സഹകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ സഹകരിച്ചയാളുടെ ഭാഗം നീക്കം ചെയ്യേണ്ടിവന്നു. 1984 ജൂലായ് രണ്ടിന് ലാഹോറിലായിരുന്നു അലി സേഠിയുടെ ജനനം. പ്രശസ്ത പത്രപ്രവർത്തകരും പ്രസാധകരും രാഷ്ട്രീയപ്രവർത്തകരുമായ നജാം സേഠിയും ജുഗ്നു മൊഹ്‌സിനുമാണ് മാതാപിതാക്കൾ. നടിയും എഴുത്തുകാരിയുമായ മീരാ സേഠിയുടെ സഹോദരനും ബ്രിട്ടീഷ്-പാകിസ്താൻ എഴുത്തുകാരി മോണി മൊഹ്‌സിന്റെ അനന്തരവനും ആണ്. നിലവിൽ അലി സേഠി യുഎസ് പൗരനാണ്, ന്യൂയോർക്കിലെ മാൻഹട്ടനിലാണ് താമസം. അലി സേഠി ന്യൂയോർക്ക് സിറ്റിയിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ ഒരു പ്രധാന അംഗമാണ്, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളിൽ പതിവായി പങ്കെടുക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ മേയർ സോഹ്റാൻ മംദാനിക്കായി അദ്ദേഹം പ്രചരണഗാനം അവതരിപ്പിച്ചു. ഇന്ത്യൻ നോവലിസ്റ്റ് അമിതാവ് ഘോഷുമായി സഹകരിക്കുകയും നേപ്പാളി-അമേരിക്കൻ ഡിസൈനർ പ്രബാൽ ഗുരുങ്ങുമായി സൗഹൃദം നിലനിർത്തുകയും ചെയ്യുന്നു. സേഠിയുടെ പങ്കാളി, സൽമാൻ ടോർ, ദക്ഷിണേഷ്യൻ ക്വിയർ അനുഭവങ്ങളെക്കുറിച്ചുള്ള സൃഷ്ടികൾക്ക് പ്രശസ്തനായ കലാകാരനാണ്. അലി സേഠിയുടെ സംഗീതത്തിൽ വിവിധ അനുഭവങ്ങളുടെ സ്വാധീനം കാണാം. അദ്ദേഹത്തിന്റെ സംഗീതം ഒരു കാലഘട്ടത്തിലോ വിഭാഗത്തിലോ പ്രേക്ഷകരിലോ ഒതുങ്ങുന്നില്ല, കാരണം അത് സമകാലീന ശ്രോതാക്കളുടെ സങ്കീർണമായ വ്യക്തിത്വങ്ങളുമായി ശക്തമായി പ്രതിധ്വനിക്കുന്നു. ഡയസ്പോറിക്, ക്വിയർ, പോസ്റ്റ് കൊളോണിയൽ, അല്ലെങ്കിൽ ബഹുഭാഷാ വ്യക്തിത്വങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒന്നിലധികം യാഥാർഥ്യങ്ങളെ ഒരേസമയം ഉൾക്കൊള്ളാനുള്ള ഈ കഴിവാണ് സംഗീതത്തെ കാലാതീതമാക്കുന്നത്.

അലി സേഠി പാടുമ്പോൾ അതിരുകൾ മായുന്നു, തൂലിക തൊടുമ്പോൾ യുദ്ധവെറി അസ്തമിക്കുന്നു
M
MathrubhumiSource Link
about 1 month ago