നിലവിലെ കുടിവെള്ളപദ്ധതി നവീകരിക്കണമെന്ന് ആവശ്യം To advertise here, തെന്മല : ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ ചെമ്പോട ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഇരുപതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ആര്യങ്കാവ് പാലരുവി വാർഡിലെ തടി ഡിപ്പോ കഴിഞ്ഞ് റെയിൽവേ അടിപ്പാതയ്ക്കു മുകളിലുള്ള കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. 15 വർഷമായി ഇവർ ഉപയോഗിച്ചുകൊണ്ടിരുന്ന കുടിവെള്ളപദ്ധതി തകരാറിലായതാണ് ദുരിതത്തിനു കാരണം. ആര്യങ്കാവ് തടി ഡിപ്പോയ്ക്കു സമീപത്തെ കുഴൽക്കിണറിൽനിന്ന് മോട്ടോർ സ്ഥാപിച്ചാണ് ഒരു കിലോമീറ്ററോളം ദൂരെയുള്ള പ്രദേശത്തേക്കു വെള്ളമെത്തിച്ചിരുന്നത്. എന്നാൽ, കാലപ്പഴക്കവും അറ്റകുറ്റപ്പണിയില്ലാത്തതും പദ്ധതിയെ താറുമാറാക്കി. കുടിവെള്ളപദ്ധതിയുടെ കുഴലുകൾ പലയിടത്തും തകർന്നനിലയിലാണ്. പലപ്പോഴും കുടുംബങ്ങൾതന്നെയാണ് പണം സ്വരൂപിച്ച് കുഴലുകൾ നന്നാക്കിയിരുന്നത്. എന്നാൽ, അടുത്തകാലത്ത് കുഴൽക്കിണറിലെ മോേട്ടാർ തകരാറിലാവുകയും വൈദ്യുതബന്ധമുൾപ്പെടെ നാശമാകുകയും ചെയ്തു. തകരാർ പരിഹരിക്കാൻ വലിയൊരു തുക ആവശ്യമായതിനാൽ കുടുംബങ്ങൾക്കതു കണ്ടെത്താനാകുന്നില്ല. നിലവിൽ കുടിക്കാനും കുളിക്കാനുമുൾപ്പെടെയുള്ള വെള്ളത്തിന് കുടുംബങ്ങൾ വളരെ ദൂരം സഞ്ചരിക്കണം. കുടിവെള്ളം ദൂരസ്ഥലങ്ങളിൽനിന്ന് തലച്ചുമടായി കൊണ്ടുവരികയാണ്. കുളിക്കാൻ ചേനഗിരിത്തോട്ടിലാണു പോകേണ്ടത്. കുട്ടികളുൾപ്പെടെയുള്ളവർ രാവിലെയും വൈകീട്ടും ദൂരസ്ഥലങ്ങളിൽ കുളിക്കാനും തുണികഴുകാനും പോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രായമായവരും സുഖമില്ലാത്തവരുമാണ് ഏറെ കഷ്ടപ്പാടനുഭവിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ, വാർഡ് അംഗം ശിവകാമി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സ്ഥലത്ത് യോഗം ചേർന്നിരുന്നു. തുടർന്ന് താത്‌കാലികമായി വെള്ളം നൽകി. എന്നാൽ, ചെറിയ പാതയായതിനാൽ കുടിവെള്ളം കൊണ്ടുവരുന്ന വാഹനം കുടുംബങ്ങൾ താമസിക്കുന്നതിനു ദൂരെ എത്തുന്നുള്ളൂ. അതിനാൽ, കുടിവെള്ളക്ഷാമം പരിഹരിക്കാൻ കുടിവെള്ളപദ്ധതി നവീകരിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

ആര്യങ്കാവ് ചേമ്പോടയിൽ കുടിവെള്ളക്ഷാമം രൂക്ഷം
M
MathrubhumiSource Link
about 2 months ago