പ്രതി ഒളിവിൽ To advertise here, മുംബൈ : സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആറാംക്ലാസ് വിദ്യാർഥിനിക്കെതിരേ ബൈക്കിലെത്തിയ അജ്ഞാതൻ ആസിഡ് എറിഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ സംഗമ്‌നർ താലൂക്കിലായിരുന്നു നടുക്കുന്ന ഈ സംഭവം. വാദ്ഗാവ്പാൻ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിക്കെതിരേയാണ് അജ്ഞാതൻ ആസിഡ് ആക്രമണം നടത്തിയത്. വേനൽക്കാല സമയക്രമംകാരണം പ്രദേശത്തെ സ്കൂളുകൾ അതിരാവിലെയാണ് പ്രവർത്തിക്കുന്നത്. സ്കൂൾസമയം കഴിഞ്ഞ് വിദ്യാർഥിനി തന്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നത്. അക്രമി പെട്ടെന്ന് കുട്ടിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് മുഖത്ത് ആസിഡ് ഒഴിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തും വലതുകണ്ണിനും ഗുരുതരപരിക്കേറ്റു. ഉടൻതന്നെ ലോണിയിലെ പ്രവരനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വിദ്യാർഥിനിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പെൺകുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ സംഗമ്‌നർ താലൂക്കിൽനിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അക്രമിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. അച്ഛനെ നഷ്ടപ്പെട്ട വിദ്യാർഥിനി അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്. അമ്മ ദിവസവേതനക്കാരിയായി ജോലിചെയ്യുകയാണ്. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്നും പ്രതികരിക്കാൻ കഴിയുന്നതിനുമുൻപ് പെട്ടെന്ന് ആസിഡ് ഒഴിച്ചെന്നും വിദ്യാർഥിനി മൊഴിനൽകി. വിദ്യാർഥിനിക്കുനേരേയുണ്ടായ ആസിഡ് ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. അഹല്യനഗർ ജില്ലയിലെ ഡി.കെ. മോർ ജനതാവിദ്യാലയത്തിന് പുറത്താണ് സംഭവം നടന്നതെന്ന് ആഭ്യന്തരമന്ത്രി പങ്കജ് ഭോയ്ർ പറഞ്ഞു. സംഭവം ഗുരുതരവും നിർഭാഗ്യകരവുമാണെന്ന് ഭോയ്ർ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രതിക്ക് എങ്ങനെയാണ് ആസിഡ് ലഭിച്ചതെന്ന് അംഗങ്ങൾ ചോദിച്ചപ്പോൾ സ്കൂൾ ലബോറട്ടറിയിൽ ആസിഡ് ലഭ്യമാണെന്ന് ഭോയ്ർ മറുപടി പറഞ്ഞു.

ആറാംക്ലാസ് വിദ്യാർഥിനിക്കുനേരേ ആസിഡ് ആക്രമണം
M
MathrubhumiSource Link
about 2 months ago