കുമളി : തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവാസന ഘട്ടത്തിൽ മൂന്ന് മുന്നണി പ്രവർത്തകരുടെ ആഘോഷം വാനോളമെത്തി. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ അവസാന പരസ്യ പ്രചാരണം കുമളിയിൽനിന്നാരംഭിച്ച് വണ്ടിപ്പെരിയാറിലെത്തിയ കൊട്ടിക്കലാശത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണി നിരന്നത്. വിവിധ പഞ്ചായത്തുകളിൽനിന്ന് റോഡ് ഷോയുമായി പ്രവർത്തകരെത്തിയതോടെ വണ്ടിപ്പെരിയാർ ടൗൺ ജനസാഗരമായി. To advertise here, പ്രവർത്തകർക്കാവേശമാകാൻ സലിംകുമാർ പ്രചാരണ വാഹനത്തിന് മുകളിലേക്ക് കയറിയതോടെ പ്രവർത്തകർ ആവേശത്തിലായി. ഇതിനിടയിൽ എൽ.ഡി.എഫിനും കെ. സലിംകുമാറിനും പിന്തുണയുമായി വിടുതലൈ ചിരുതൈകൾ എന്ന സംഘടനയുടെ പ്രവർത്തകരും അണിചേർന്നു. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇടത് സർക്കാരിന്റെ തുടർഭരണം ഉണ്ടാകുമെന്നും കെ. സലിംകുമാർ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് സംഘടിപ്പിച്ചത് ഏലപ്പാറയിലാണ്. നൂറുകണക്കിന് പ്രവർത്തകർ ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി ടൗണിലേക്ക് എത്തിയതോടെ ടൗൺ തിരക്കിലമർന്നു. മണ്ഡലാടിസ്ഥാനത്തിൽ കുമളി, വണ്ടിപ്പെരിയാർ, ചക്കുപള്ളം, പീരുമേട് തുടങ്ങിയ ഇടങ്ങളിൽ വൻ ജനാവലിയോടെ പ്രവർത്തകർ കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു. തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളും യു.ഡി.എഫ്. പിടിച്ചെടുക്കുമെന്നും സിറിയക് തോമസ് പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി രതീഷ് വരകുമലയുടെ കലാശക്കൊട്ട് വണ്ടിപ്പെരിയാർ ടൗണിലാണ് സംഘടിപ്പിച്ചത്. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ അടക്കം നടത്തിയാണ് എൻ.ഡി.എ. സ്ഥാനാർഥി മണ്ഡലത്തിലെ തന്റെ ശക്തി പ്രകടിപ്പിച്ചത്. പ്രവർത്തകർക്കാവേശമേകാൻ പാർട്ടി കൊടി വാനിലുയർത്തിയാണ് രതീഷ് വരകുമല തന്റെ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. മണ്ഡലത്തിൽ മികച്ച മത്സരം കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് രതീഷ് വരകുമല പറഞ്ഞു. നെടുങ്കണ്ടം : പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ മുന്നണികൾ തങ്ങളുടെ പൂർണ ശക്തിയോടെ ഇറങ്ങി. ആവേശത്തിന്റെ അമിട്ട് പൊട്ടിച്ച് ഉടുമ്പൻചോല കലാശക്കാഴ്ച കണ്ടു. യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന്റെ കലാശക്കൊട്ട് തൂക്കുപാലത്തും എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രന്റെ കലാശക്കൊട്ട് നെടുങ്കണ്ടത്തും എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. സംഗീതാ വിശ്വനാഥന്റെ കലാശക്കൊട്ട് ചേറ്റുകുഴിയിലുമാണ് നടന്നത്. കെ.കെ. ജയചന്ദ്രൻ രാജാക്കാട് നിന്നും റോഡ് ഷോയോടെ നെടുങ്കണ്ടത്ത് എത്തി കലാശക്കൊട്ട് നടത്തുകയായിരുന്നു. മൂന്ന് മുന്നണികളുടെയും കലാശക്കൊട്ടിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. ‘‘തന്നെ കൈകാര്യംചെയ്യും; ഞങ്ങൾ ഇവിടെയുണ്ടാകും’’ കൊട്ടിക്കലാശത്തിനിടയിൽ മാധ്യമപ്രവർത്തകന് കോൺഗ്രസ് നേതാവിന്റെ ഭീഷണി ചെറുതോണി : ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിയുടെ കൊട്ടിക്കലാശത്തിനിടയിൽ മാധ്യമപ്രവർത്തകന് കോൺഗ്രസ് നേതാവിന്റെ ഭീഷണി. ചെറുതോണിയിലെ പ്രാദേശിക ചാനൽ റിപ്പോർട്ടർ ടിൻസ് ജെയിംസിനെയാണ്, വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് ജില്ലാ നേതാവുമായ ജോയ് വർഗീസ് ഭീഷണിപ്പെടുത്തിയത്. ഡി.സി.സി. പ്രസിഡൻറ് സി.പി. മാത്യു കഴിഞ്ഞദിവസം വാഴത്തോപ്പിൽ നടത്തിയ വിവാദപ്രസംഗം റിപ്പോർട്ട് ചെയ്തതാണ് നേതാവിനെ ചൊടിപ്പിച്ചത്. ‘തന്നെ കൈകാര്യംചെയ്യുമെന്നും ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകുമെന്നു’മാണ്, നേതാവിന്റെയും കണ്ടാലറിയാവുന്ന അഞ്ചോളംപേരുടെയും ഭീഷണി. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പരസ്യമായി പ്രസംഗിച്ചകാര്യം റിപ്പോർട്ട് ചെയ്യരുതായിരുന്നു എന്നാണ് നേതാക്കളുടെ വാദം. എന്നാൽ, പരസ്യമായി പ്രസംഗിച്ച കാര്യം റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് മാധ്യമപ്രവർത്തകർ സ്വീകരിച്ചത്. ഇതാണ് നേതാക്കളെ പ്രകോപിതരാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പല മേഖലകളിലും മാധ്യമപ്രവർത്തകർക്കുനേരേ യു.ഡി.എഫ്. നേതാക്കളുടെ ഭീഷണിയുണ്ടായി. കോൺഗ്രസ് നേതാക്കൾക്കെതിരേ കർശനനടപടി ആവശ്യപ്പെട്ട് ഇടുക്കി എസ്.പി. ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി നല്കുമെന്ന് പത്രപ്രവർത്തകക്കൂട്ടായ്മ അറിയിച്ചു.

ആവേശം അലതല്ലി... പീരുമേട്ടിലും നെടുങ്കണ്ടത്തും കൊട്ടിക്കലാശം
M
MathrubhumiSource Link
about 1 month ago