കാഞ്ഞിരപ്പുഴ അണക്കെട്ട് To advertise here, കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഇടതുകര പ്രധാന കനാൽ തുറന്നു. തിങ്കളാഴ്ച രാവിലെ ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തിയാണ് ജലവിതരണം തുടങ്ങിയത്. മോളൂർ, ചളവറ, അമ്പലപ്പാറ, മുന്നൂർക്കോട്, തൃക്കടീരി, കോതകുറുശ്ശി, പൂതക്കാട്, വരോട്, പൂക്കോട്ടുകാവ്, വെള്ളിനേഴി, തൃക്കടീരി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കുണ്ടുവമ്പാടം, മണ്ണൂർ, കല്ലടിക്കോട്, പൊമ്പ്ര, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഭാഗങ്ങളിലേക്കാണ് വെള്ളമെത്തുക. കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്കായി വെള്ളംവിടണമെന്ന് കർഷകർ ആവശ്യപ്പെട്ടപ്രകാരമാണിത്. വേനൽച്ചൂടിൽ മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. പാടശേഖരങ്ങളിലെ ജലസംഭരണികളിൽ വെള്ളം ശേഖരിക്കാനും വീട്ടുകിണറുകളിലെ ജലനിരപ്പ് വർധിപ്പിക്കാനുമാണ് പ്രധാനമായും വെള്ളംവിടുന്നത്. ഉപകനാലുകളെല്ലാം അടച്ച് പ്രധാന കനാൽവഴി മാത്രമാണ് ജലവിതരണം. കനാലിന്റെ വാലറ്റപ്രദേശംവരെ വെള്ളംവിടാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ വെള്ളം ലഭ്യമാക്കിയാലുടൻ ജലവിതരണം നിർത്തുമെന്നും ജലസേചനവകുപ്പധികൃതർ അറിയിച്ചു. തുടർച്ചയായ ജലവിതരണത്തിനുശേഷം കഴിഞ്ഞദിവസമാണ് ഇടത്-വലതുകര കനാലുകൾ അടച്ചത്. എന്നാൽ, വെയിലിന്റെ കാഠിന്യം ഏറിയതോടെ പലഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുകയാണ്. അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
