കൊളംബോ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ഇന്ധന ലഭ്യതക്കുറവ് നേരിടുന്നതിനാൽ ശ്രീലങ്ക തൊഴിൽ സമയം കുറച്ചു. ആഴ്ചയിൽ നാലുദിവസമായിരിക്കും ഇനി പ്രവൃത്തിദിനമെന്ന് ശ്രീങ്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ അഞ്ച് ദിവസമാണ് ശ്രീലങ്കയിൽ പ്രവൃത്തിദിനം. ഇതാണ് നാലാക്കി കുറച്ചത്. എല്ലാ ബുധനാഴ്ചകളിലും പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു. To advertise here, സർക്കാർ സ്ഥാപനങ്ങൾ ആഴ്ചയിൽ നാല് ദിവസം മാത്രമായിരിക്കും പ്രവർത്തിക്കുക. പുതിയ കർശന നടപടികൾ സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും ബാധകമാകും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോടും ഈ രീതി പിന്തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശ്രീലങ്കൻ അവശ്യസേവന കമ്മിഷണർ ജനറൽ പ്രഭാത് ചന്ദ്രകീർത്തി പറഞ്ഞു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധ്യക്ഷത വഹിച്ച അടിയന്തര യോഗത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'നമ്മൾ മോശം സാഹചര്യങ്ങൾക്ക് തയ്യാറെടുക്കണം, എന്നാൽ മികച്ചത് പ്രതീക്ഷിക്കുകയും വേണം'ദിസനായകെ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. ആശുപത്രികൾ, തുറമുഖങ്ങൾ, അത്യാഹിത വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ദിസനായകെ അറിയിച്ചു. ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി സർക്കാർ എല്ലാ പൊതു പരിപാടികളും നിർത്തിവെക്കാൻ നിർദേശമുണ്ട്. സാധ്യമാകുന്ന മേഖലയിലെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്ക പൂർണ്ണമായും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഞായറാഴ്ച മുതൽ ഇന്ധനം റേഷനായിട്ടാണ് വിതരണം നടത്തുന്നത്. ഓരോ യാത്രാവാഹനത്തിനും ആഴ്ചയിൽ 15 ലിറ്റർ പെട്രോളോ അല്ലെങ്കിൽ ഡീസലോ മാത്രമായി പരിമിതപ്പെടുത്തി, അതേസമയം പൊതുഗതാഗതത്തിന് 200 ലിറ്റർ വരെ അനുവദിച്ചിട്ടുണ്ട്.

ഇന്ധനക്ഷാമം; പ്രവൃത്തിദിനം ആഴ്ചയിൽ നാലാക്കി ശ്രീലങ്ക, ബുധനാഴ്ച പൊതു അവധി,വർക്ക് ഫ്രം ഹോം
M
MathrubhumiSource Link
about 2 months ago