കാക്കനാട് : കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമായി കാക്കനാട് ഈച്ചമുക്കിൽ നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. To advertise here, തുതിയൂർ, പാലച്ചുവട്, വെണ്ണല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡിന്റെ വീതി കുറച്ചുകൊണ്ട് മെട്രോ അധികൃതർ നടത്തുന്ന നിർമാണം അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്. റോഡിന്റെ വശങ്ങളിലൂടെ നിർമിക്കേണ്ട കാന, നിലവിൽ റോഡിന് നടുവിലൂടെയാണ് നിർമിച്ചിരിക്കുന്നത്. ഇതോടെ റോഡിന്റെ വീതി പകുതിയോളം കുറഞ്ഞു. പ്രദേശത്തെ അനധികൃത കടയുടമകളെ സംരക്ഷിക്കാനാണ് മെട്രോ അധികൃതർ റോഡ് കൈയേറി കാന നിർമിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിർമാണം പാതിവഴിയിൽ നിലച്ചതോടെ കാനയിലെ മലിനജലം മഴ പെയ്യുമ്പോൾ റോഡിലേക്ക് ഒഴുകുകയാണ്. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള ഭാഗങ്ങളിൽ രേഖകളുള്ള ഭൂവുടമകളിൽനിന്ന് സ്ഥലം വിലയ്ക്കെടുത്തും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയുമാണ് മെട്രോ പാതയൊരുക്കിയത്. എന്നാൽ ഈച്ചമുക്കിൽ സർക്കാർ പുറമ്പോക്കിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കപ്പെടുകയാണെന്ന് പരാതിയുണ്ട്. ഈ കടകൾ പൊളിച്ചുനീക്കാതെ റോഡിന്റെ വീതി കുറയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് നഗരസഭാ കൗൺസിലർമാരും വ്യക്തമാക്കി. ഈച്ചമുക്ക് ജങ്ഷനിൽ പുറമ്പോക്ക് കൈയേറി നിർമിച്ച 12 കടകൾ ഒഴിപ്പിക്കണമെന്നാണ് ആവശ്യം. സീപോർട്ട് റോഡ് ഉയർന്നുനിൽക്കുന്നതിനാൽ കെ.എം.ആർ.എൽ. ഇവിടെ സംരക്ഷണഭിത്തി കെട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പണികളും തുടങ്ങി. ഭിത്തിവരുന്നതോടെ സീപോർട്ട് റോഡിൽ നിന്ന് ഈച്ചമുക്ക് ജങ്ഷൻ വഴിയുള്ള റോഡിന്റെ വീതി വീണ്ടും കുറയും. കടകൾ ഒഴിപ്പിക്കാതിരുന്നാൽ ഇടുങ്ങിയ റോഡിലെ യാത്രാ ദുരിതം ഇരട്ടിയാകുമെന്നും ഈ കുരുക്ക് പ്രധാനപാതയായ സീപോർട്ട് റോഡിലേക്കും വ്യാപിക്കുമെന്നും സംയുക്ത സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് സായാഹ്ന ധർണ :ഈച്ചമുക്ക് ജങ്ഷനിലെ അശാസ്ത്രീയമായ മെട്രോ നിർമാണത്തിനെതിരേ സംയുക്ത സമരസമിതി വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഈച്ചമുക്ക് ജങ്ഷനിൽ സായഹ്ന ധർണ നടത്തും. തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കും.

ഈച്ചമുക്കിൽ മെട്രോ 'വഴിമാറുന്നു'റോഡ് ചുരുക്കി നടുവിൽ കാന; പ്രതിഷേധം
M
MathrubhumiSource Link
17 days ago