വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി സനെയ് താക്കൈച്ചിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ അപ്രതീക്ഷിത ചരിത്ര പരാമർശങ്ങൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച ഈ കൂടിക്കാഴ്ച നടന്നത്. ചർച്ചകൾ വളരെ സൗഹൃദപരമായി ആരംഭിച്ചുവെങ്കിലും പിന്നീട് ട്രംപ് നടത്തിയ വിവാദപരമായ ഒരു പരാമർശം സദസ്സിനെയാകെ നിശബ്ദമാക്കി. To advertise here, കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ട്രംപ് വളരെ പ്രസന്നമായ രീതിയിലാണ് പെരുമാറിയത്. താക്കൈച്ചിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ അദ്ദേഹം പ്രശംസിക്കുകയും വിവർത്തനം കാത്തിരിക്കാതെ തന്നെ കാര്യങ്ങൾ സംസാരിക്കാൻ സാധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ‘നിങ്ങൾക്ക് ഇത് മനസ്സിലാകുന്നുണ്ടല്ലോ, അല്ലേ? വിവർത്തനത്തിനായി കാത്തിരിക്കേണ്ടി വരുന്നില്ല എന്നത് വളരെ നല്ല കാര്യമാണ്’ എന്ന് ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞു. അടുത്ത തവണ താൻ ജാപ്പനീസ് ഭാഷ പഠിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. എന്നാൽ വാർത്താ സമ്മേളനത്തിനിടെ വന്ന ഒരു ചോദ്യമാണ് ചർച്ചയുടെ ഗതി മാറ്റിയത്. ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ മിന്നലാക്രമണങ്ങളെക്കുറിച്ച് സഖ്യകക്ഷികളെ മുൻകൂട്ടി അറിയിക്കാത്തത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യത്തിന് ട്രംപ് നൽകിയ മറുപടിയാണ് വിവാദമായത്. സർപ്രൈസ് അറ്റാക്ക് ആയതുകൊണ്ടാണ് ആരെയും അറിയിക്കാതിരുന്നതെന്നും അപ്രതീക്ഷിത ആക്രമണങ്ങളെക്കുറിച്ച് ജപ്പാനേക്കാൾ നന്നായി മറ്റാർക്കാണ് അറിയുകയെന്നും അദ്ദേഹം മറുപടി നൽകി. 1941-ലെ പേൾ ഹാർബർ ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി. ഇതോടൊപ്പം അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രിക്കു നേരെ തിരിഞ്ഞ് ‘എന്തുകൊണ്ടാണ് നിങ്ങൾ പേൾ ഹാർബറിനെക്കുറിച്ച് എന്നോട് പറയാതിരുന്നത്?’ എന്ന് ചോദിക്കുകയും ചെയ്തു. ഈ അപ്രതീക്ഷിത ചോദ്യം അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു. ട്രംപിന്റെ ഈ പരാമർശം ജപ്പാൻ പ്രധാനമന്ത്രിയെ വല്ലാതെ അസ്വസ്ഥയാക്കി. വിവർത്തകന്റെ സഹായത്തോടെ കാര്യങ്ങൾ മനസ്സിലാക്കിയ അവർ മറുപടിയൊന്നും നൽകാതെ തന്റെ ഇരിപ്പിടത്തിൽ അസ്വസ്ഥയായി ഇരിക്കുന്നത് കാണാമായിരുന്നു. ട്രംപ് തമാശയായാണ് ഇത് പറഞ്ഞതെങ്കിലും വളരെ ഗൗരവമേറിയ ഒരു ചരിത്രസംഭവത്തെ ഇത്തരമൊരു സാഹചര്യത്തിൽ പരാമർശിച്ചത് നയതന്ത്രപരമായി വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. 1941 ഡിസംബർ 7-ന് ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രമണത്തിൽ 2,400-ലധികം അമേരിക്കക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി 28-ന് ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് ശേഷം ട്രംപിനെ കാണാനെത്തുന്ന ആദ്യത്തെ സഖ്യകക്ഷി നേതാക്കളിൽ ഒരാളാണ് താക്കൈച്ചി എന്നതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരം ഒരു ചരിത്ര പരാമർശം അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. Content Highlights: US President Donald Trump faces backlash after an awkward Pearl Harbor joke during a meeting with Japanese PM Sanae Takaichi. Published: 20 Mar 2026, 09:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എന്തുകൊണ്ട് പേൾ ഹാർബറിനെക്കുറിച്ച് പറഞ്ഞില്ല? ട്രംപിന്റെ ചോദ്യത്തിൽ അസ്വസ്ഥയായി ജപ്പാൻ പ്രധാനമന്ത്രി
M
MathrubhumiSource Link
about 2 months ago