എലത്തൂർ : സി.പി.എമ്മിന്റെ ഉറച്ചകോട്ടയെന്ന് അറിയപ്പെട്ട എലത്തൂരിൽ ഇത്തവണ വീശിയടിച്ചത് മാറ്റത്തിന്റെ കാറ്റ്. യു.ഡി.എഫ്. സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണൻ 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തോൽപ്പിച്ചാണ് അട്ടിമറിവിജയം നേടിയത്. വിദ്യ 77,662 വോട്ടുനേടിയപ്പോൾ എ.കെ. ശശീന്ദ്രന് 66,500 വോട്ട് ലഭിച്ചു. ബി.ജെ.പി. സ്ഥാനാർഥി ടി. ദേവദാസ് 31,510 വോട്ടുനേടി. To advertise here, എൻ.സി.പി.യുടെ ചിഹ്നത്തിൽ മത്സരിച്ച പി.കെ. ശശീന്ദ്രന് 692 വോട്ടുമാത്രമാണ് ലഭിച്ചത്. 729 വോട്ടുകൾ നോട്ടയ്ക്കും ലഭിച്ചു. വോട്ടെണ്ണലിന്റെ ഒരു റൗണ്ടിൽപ്പോലും എ.കെ. ശശീന്ദ്രൻ മുന്നേറിയില്ല. മണ്ഡലരൂപവത്കരണകാലംമുതൽ ചുവപ്പിന്റെ കരുത്തിൽ എ.കെ. ശശീന്ദ്രൻ ജയിച്ചുവരുന്ന എലത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിതമായുണ്ടായ അട്ടിമറി എൽ.ഡി.എഫ്. കേന്ദ്രങ്ങളെ ഞെട്ടിച്ചു. എൻ.സി.പി.ക്കിടയിൽ സ്ഥാനാർഥിത്തർക്കം ഉണ്ടായപ്പോൾ വാശിയോടെ സമ്മർദംചെലുത്തി പിടിച്ചുവാങ്ങിയ സീറ്റാണ് യു.ഡി.എഫ്. തരംഗത്തിൽ നഷ്ടമായത്. യു.ഡി.എഫ്. തരംഗം ആഞ്ഞുവീശിയാലും പിടിച്ചുനിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ്. വിദ്യക്ക് തുണയായത് പുതുമുഖപരിവേഷം യു.ഡി.എഫ്. സ്ഥാനാർഥിയുടെ യുവത്വവും പുതുമുഖ പരിവേഷവും അട്ടിമറിവിജയത്തിന് തുണയായി. തുടർച്ചയായ നാലാംതവണയും ജനവിധി തേടിയ ശശീന്ദ്രനെതിരേ യുവത്വത്തിന്റെ കരുത്തുമായാണ് വിദ്യ എതിരിട്ടത്. മണ്ഡലത്തിലെ നിഷ്‌പക്ഷരായ വോട്ടർമാരെയും യുവ വോട്ടർമാരെയും സ്വാധീനിക്കാൻ വിദ്യയുടെ പുതുമുഖ പരിവേഷത്തിന് സാധിച്ചു. കഴിഞ്ഞതവണയിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കുകൾ മാറ്റിനിർത്തി ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനവും വിദ്യക്ക് തുണയായി. എം.കെ. രാഘവൻ എം.പി.യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും നേട്ടമായി. മണ്ഡലം പരിധിയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. എലത്തൂരിൽ കോർപ്പറേഷൻ പരിധിയിലും കക്കോടിയിലും മാത്രമാണ് എൽ.ഡി.എഫിന് അല്പമെങ്കിലും വോട്ടുപിടിക്കാനായത് .ഭൂരിപക്ഷം പഞ്ചായത്തുകളിലും യു.ഡി.എഫ്. മികച്ച മുന്നേറ്റംകാഴ്ചവെച്ചു. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുള്ള ശശീന്ദ്രന് തിരിച്ചടിയായത് സി.പി.എമ്മിനകത്തെ വോട്ടുചോർച്ചകൂടിയാണ്. എലത്തൂർ സീറ്റ് എൻ.സി.പി.ക്ക് നൽകുന്നതിലുള്ള പ്രാദേശിക സി.പി.എം. പ്രവർത്തകരുടെ അതൃപ്തി വോട്ടുചോർച്ചയ്ക്ക് കാരണമായോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കെ.പി.സി.സി. ജനറൽ സെക്രട്ടറികൂടിയായ വിദ്യാബാലകൃഷ്ണൻ ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചതിന്റെ പരിചയത്തിലാണ് സ്ഥാനാർഥിയായിവന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുമുണ്ട്. കോർപ്പറേഷൻ ചേവായൂർ വാർഡിനെ രണ്ടുതവണ പ്രതിനിധാനം ചെയ്‌തിട്ടുണ്ട്. കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. വെള്ളിമാടുകുന്നിലാണ് താമസം പാറമ്മൽ ബാലകൃഷ്ണന്റയും ശുഭാദേവിയുടെയും മകളാണ്. ഭർത്താവ്: വി.പി. ബവീഷ്.
