കൊൽക്കത്ത : വായനയാണ് എഴുത്തിന്റെ ചാലകശക്തിയെന്നും നല്ലവായനയില്ലാതെ എഴുത്തുകാരാവാൻ സാധിക്കുകയില്ലെന്നും എഴുത്തുകാരി ആർ. രാജശ്രീ അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഫാത്തി സലീമിന്റെ ‘ബൊസ്തി ജീവൻ’എന്ന നോവൽ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ. To advertise here, കേരളത്തിലെയും ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തെയുമെല്ലാം ഭാഷകളിൽ എഴുതപ്പെട്ട ക്ളാസിക്കുകളൊക്കെ എഴുത്തുപണിയിലേർപ്പെടുന്നവരുടെ സിലബസിന്റെ ഭാഗമാണ്. അത്തരം കൃതികളുടെ തീരങ്ങളിലൂടെയെങ്കിലും നടക്കാതെ എഴുത്തുകാരാവാൻ കഴിയില്ല. മലയാളി വായനയിൽ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളെക്കാൾ ഗൃഹാതുരത്വത്തോടെ കടന്നുവന്നത് ബംഗാളാണ്. നോവലിൽ സ്ഥലം എന്നത് സാങ്കേതിക അർഥത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ‘ബൊസ്തി ജീവനി’ലെ കൊൽക്കത്ത യഥാർഥ കൊൽക്കത്തയാണോയെന്ന് തിരയുന്നതിൽ അർഥമില്ല. ആഫ്രിക്കയിൽ ഒരാൾക്ക് കൊള്ളുന്ന അടിയുടെ വേദന ഇവിടെയുള്ള നമ്മെ അനുഭവിപ്പിക്കാൻ കഴിയുന്നതാണ് എഴുത്തിന്റെ മികവ്. ആ അർഥത്തിലാണ് ‘ബൊസ്തി ജീവൻ’ അതിനെ അടയാളപ്പെടുത്തുന്നത് -രാജശ്രീ പറഞ്ഞു. കണ്ണിൽ നേരിട്ട് നോക്കാതെ തലകുമ്പിട്ട് നിലത്തുമാത്രം നോക്കിനടക്കുന്ന വിധേയത്വത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലുള്ള മനുഷ്യരെ ചിത്രീകരിക്കുന്നതിലൂടെ ദേശത്തിന്റെ അതിരുകൾകടന്ന് സാർവത്രിക സ്വഭാവം കൈവരിക്കുന്ന കൃതിയാണ് ‘ബൊസ്തി ജീവൻ’ എന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ പറഞ്ഞു. തങ്ങൾ സദാ നിരീക്ഷണത്തിലാണ് എന്ന ബോധ്യത്തിൽ ജീവിച്ചു പോകുന്നവരുടെ കഥപറയുന്ന നോവൽ മികച്ചരാഷ്ട്രീയ കൃതിയായാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ നാസർ കെ.ടി. പുസ്തകത്തെ പരിചയപ്പെടുത്തി. പുസ്തകചർച്ചയിൽ ഡോ. ടി.കെ. ഫവാസ്, എം.എ. ജേക്കബ്, കെ. നന്ദകുമാർ, ജ്യോതി ജയകുമാർ, ഊർമിള നായർ, പി.കെ. ശശി എന്നിവർ സംസാരിച്ചു. ടി.കെ. ഗോപാലൻ സ്വാഗതവും ടി. അജയകുമാർ നന്ദിയും പറഞ്ഞു. Published: 30 Mar 2026, 01:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എഴുത്തിന്റെ ചാലകശക്തി വായന -ആർ. രാജശ്രീ
M
MathrubhumiSource Link
about 1 month ago