ചെറുതോണി : പാലംപണി പൂർത്തിയായെങ്കിലും പാലത്തിൽ കയറണമെങ്കിൽ ഏണി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. തടിയമ്പാട്-മഞ്ഞപ്പാറ സെമിനാരിപ്പടിയിൽ പാൽക്കുളംതോടിന് കുറുകേ നിർമിച്ച പാലത്തിനാണ് ഈ ദുരവസ്ഥ. 2025 മേയ് അവസാനം തോടിന് കുറുകേയുണ്ടായിരുന്ന ചെക്ക്ഡാം പാലം നിർമിക്കുവാൻവേണ്ടി പൊളിച്ചുനീക്കി. എന്നാൽ കാലവർഷം ആരംഭിച്ചതോടെ ശക്തമായ നീരൊഴുക്കുള്ള തോട്ടിലെ പാലംപണി മുടങ്ങി. To advertise here, മറുകരയിലെത്താൻ പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായെങ്കിലും മഴക്കാലം അവസാനിച്ചപ്പോഴാണ് നിർമാണം പുനരാരംഭിച്ചത്. തടിയമ്പാട്, വാഴത്തോപ്പ് ഭാഗങ്ങളിൽ നിന്നുള്ളവർക്ക് മുളകുവള്ളി റോഡിലേക്ക് പ്രവേശിക്കാവുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡിലെ പാലമാണിത്. ഇറിഗേഷൻ വകുപ്പിൽനിന്നും മൂന്നര കോടി രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം കം ബ്രിഡ്ജ് നിർമിക്കുന്നത്. പാലം നിർമാണം പൂർത്തിയാക്കിയിട്ട് ഒരു മാസത്തിലധികമായെങ്കിലും അനുബന്ധ റോഡ് നിർമിക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. പാലം പണി മുടങ്ങിയത് സമീപവാസി കോടതിയിൽനിന്നു സ്റ്റേ ഓർഡർ വാങ്ങിയതിനാലാണെന്ന് തിരഞ്ഞെടുപ്പിനു മുമ്പ് ചിലർ വ്യാജ പ്രചാരണം നടത്തിയിരുന്നു. ജനങ്ങൾ കരാറുകാരനെ വിളിച്ചന്വേഷിച്ചപ്പോൾ ആരും സ്റ്റേ എടുത്തിട്ടില്ലെന്നും നിർമാണത്തുകയുടെ ഒരു ഭാഗംപോലും ഇതുവരേക്കും ലഭിക്കാത്തതിനാലാണ് പണി നിർത്തിയതെന്നും പറഞ്ഞു. പാലം നിർമിക്കുന്നതിനൊപ്പം പാലത്തിന്റെ ഇരുവശത്തെ ഇരുകരകളിലുമുള്ള കൃഷി ഭൂമിക്ക് 100 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചുനൽകുമെന്നും അധികൃതർ അറിയിച്ചിരുന്നു. പാലം നിർമാണത്തിനായി കല്ലും മണ്ണുമെല്ലാം തോട്ടിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ മഴപെയ്താൽ വെള്ളം പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കയറും. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾമാത്രം അവശേഷിക്കെ അപ്രോച്ച്റോഡ് നിർമിച്ച് പാലം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
