ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആവേശം കൊടികയറാൻ ഇനി ഒരു ദിവസം മാത്രം. ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും മുഖാമുഖം വരുന്നതോടെ ക്രിക്കറ്റിലെ ആവേശപ്പോരാട്ടങ്ങൾക്ക് തുടക്കമാകും. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്. To advertise here, ഐ.പി.എലിന്റെ 19-ാം എഡിഷനാണ് നടക്കാൻപോകുന്നത്. മഹേന്ദ്രസിങ് ധോനി, വിരാട് കോലി, രോഹിത് ശർമ, സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ, ജസ്‌പ്രീത് ബുംറ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലേയും ജോസ് ബട്ട്‌ലർ, ഗ്ലെൻ ഫിലിപ്‌സ്, റാഷീദ് ഖാൻ, പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ്, സുനിൽ നരെയ്ൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ തുടങ്ങി വിദേശക്രിക്കറ്റിലേയും വമ്പന്മാർ കളിക്കുന്നുണ്ട്. രണ്ടാം ഘട്ടം മത്സരക്രമമായി ഐ.പി.എൽ രണ്ടാംഘട്ട മത്സരക്രമം പുറത്തുവിട്ടു. 50 മത്സരങ്ങളാണ് ഇതിലുള്ളത്. ഏപ്രിൽ 13 മുതൽ മേയ് 24 വരെയുള്ള മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. 12 വേദികളിലായിട്ടാണ് ഈ മത്സരങ്ങൾ നടക്കുന്നത്. സ്ഥിരം സമയമായ രാത്രി 7.30 ന് പുറമെ ചില മത്സരങ്ങൾ ഉച്ചതിരിഞ്ഞ് 3.30 ന് കൂടി നടക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 20 മത്സരങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. മൊത്തം 84 മത്സരങ്ങളാണുള്ളത്. പോയിന്റ് നിലയിൽ ആദ്യരണ്ടു ടീമുകൾ ക്വാളിഫയർ ഒന്നിലേക്കും മൂന്നും നാലും ടീമുകൾ എലിമിനേറ്ററിലേക്കുമെത്തും. ഉദ്ഘാടനച്ചടങ്ങില്ല ഇത്തവണ ഉദ്ഘാടനച്ചടങ്ങുണ്ടാകില്ല. ഉദ്ഘാടനമത്സരം നടത്തുന്നത് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലുംതിരക്കിലുംപെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിലെ ആഘോഷം ഒഴിവാക്കിയത്. ബോളിവുഡ് താരങ്ങളും ലേസർഷോയും സാധാരണ ചടങ്ങിന് കൊഴുപ്പേകാറുള്ളതാണ്. മേയ് 31-ന് നടക്കുന്ന ഫൈനലിന് വൻപരിപാടി നടത്താണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പദ്ധതി. സഞ്ജുവും ധോനിയും ഇത്തവണത്തെ ഐ.പി.എലിന്റെ ശ്രദ്ധാകേന്ദ്രം മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം മഹേന്ദ്രസിങ് ധോനിയുമാണ്. ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ വിജയശില്പിയായ സഞ്ജുവിന് ചെന്നൈ സൂപ്പർകിങ്‌സിൽ ആദ്യസീസണാണിത്. മികച്ച ആരാധകവൃന്ദം സഞ്ജുവിനും ചെന്നൈക്കുമുണ്ട്. ഇതോടെ താരത്തിന്റെ പ്രകടനം ഏതുരീതിയിലാകുമെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ക്യാപ്റ്റൻ ഋുതുരാജ് ഗെയ്ക്‌വാദും സഞ്ജുവുമാകും ടീമിനായി ഓപ്പൺചെയ്യുന്നത്. ഗെയ്ക്‌വാദ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ധോനി സീസണിനൊടുവിൽ വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇത്തവണ താരം കൂടുതൽ മത്സരം കളിക്കാനുമിടയില്ല. ധോനിയുടെ പിൻഗാമിയായിട്ടാണ് സഞ്ജുവിനെ ടീം മാനേജ്‌മെന്റ് കാണുന്നത്. സഞ്ജു ഫോമിലേക്കുയർന്നാൽ മാനേജ്‌മെന്റിന് കാര്യങ്ങൾ എളുപ്പമാകും. വിരമിച്ചാലും മറ്റേതെങ്കിലും റോളിൽ ധോനി ചെന്നൈക്കൊപ്പമുണ്ടാകും.

ഐപിഎല്ലിന് ശനിയാഴ്ച തുടക്കം; ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി, സഞ്ജുവും ധോനിയും ശ്രദ്ധാകേന്ദ്രങ്ങൾ
M
MathrubhumiSource Link
about 1 month ago