ശ്രീകണ്ഠപുരം : ടൗൺ സ്ക്വയറിന് സമീപത്ത് വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ടൂറിസംവകുപ്പിന്റെ ടേക്ക് എ ബ്രേക്ക് കെട്ടിടം നഗരസഭ ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 45 ലക്ഷം രൂപ മുടക്കിയാണ് 2016-ൽ ടേക്ക് എ ബ്രേക്ക് നിർമിച്ചത്. ശൗചാലയം, കോഫി ഷോപ്പ്, എ.ടി.എം., വിശ്രമമുറി എന്നിവ സ്ഥാപനത്തിൽ ആരംഭിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ആദ്യം പ്രതിമാസം 18,000 രൂപയ്ക്ക് സ്ഥാപനത്തിന്റെ നടത്തിപ്പ് വ്യക്തിക്ക് ഡി.ടി.പി.സി. കരാർ നൽകിയെങ്കിലും നഗരസഭയും ഡി.ടി.പി.സിയും തമ്മിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിനെച്ചൊല്ലി തുടക്കംമുതലേ തർക്കമുണ്ടായി. ഒരു വർഷം നടത്തിയ ശേഷം കരാറുകാരൻ പൂട്ടിപ്പോവുകയും ചെയ്തു. പിന്നീട്, പ്രതിമാസം 2500 രൂപ നൽകി സ്ഥാപനം ഏറ്റെടുക്കാൻ നഗരസഭ സന്നദ്ധത അറിയിച്ചെങ്കിലും സാങ്കേതികതടസ്സങ്ങൾ മൂലം സാധിച്ചിരുന്നില്ല. To advertise here, വർഷങ്ങളോളം അടഞ്ഞുകിടന്ന വഴിയോരവിശ്രമകേന്ദ്രം 2023-ൽ നഗരസഭ ഇടപെട്ട് കുടുംബശ്രീയെ നടത്താനായി ഏൽപ്പിച്ചിരുന്നു. കുടുംബശ്രീ ചുമതലപ്പെടുത്തിയ ഒരു വനിത കുറച്ചുമാസം ഇത് നടത്തിയിരുന്നു. കുടുംബശ്രീ സി.ഡി.എസിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ലായെന്നും അതുകൊണ്ട് നടത്താൻ കഴിയില്ലെന്നും കുടുംബശ്രീ അറിയിച്ചതോടെ വീണ്ടും അടച്ചിടുകയായിരുന്നു. മേൽക്കൂരയും സാനിറ്ററി ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. ഇത്തവണ പുതിയ ഭരണസമിതി വന്ന ശേഷമാണ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ കളക്ടറെ നേരിൽ കണ്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ചർച്ചനടത്തിയത്. തുടർന്ന് സാങ്കേതികനടപടികൾ പൂർത്തിയാക്കി നഗരസഭയ്ക്ക് നൽകുകയായിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രവർത്തനമാരംഭിച്ചത്. ടേക്ക് എ ബ്രേക്കിന്റെ പ്രവർത്തനോദ്ഘാടനം ചെയർപേഴ്‌സൺ ഇ.വി. രാമകൃഷ്ണൻ നിർവഹിച്ചു. പി. നൂർദീൻ അധ്യക്ഷതവഹിച്ചു. കെ.വി. കുഞ്ഞിരാമൻ, കെ. ബിജു, ജാൻസി ജോസഫ് കൊല്ലമന, എൻ. പ്രമോദ്, അഗസ്റ്റിൻ വെള്ളച്ചാലിൽ, സി.എം. തോമസ്, പി.ആർ. വേണു, വിജിഷ മനോജ്, മിനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ബസ് സ്റ്റാൻഡിലുള്ള ശൗചാലയം അടിച്ചിട്ട് നവീകരിക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.

ഒടുവിൽ ശ്രീകണ്ഠപുരത്തെ ‘ടേക്ക് എ ബ്രേക്ക്’ തുറന്നു
M
MathrubhumiSource Link
about 2 months ago