തലശ്ശേരി : തലശ്ശേരിയിൽ എത്തുന്നവർക്ക് ഇനി അറബിക്കടലിന്റെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാം. തലശ്ശേരി കോടതിക്ക് മുന്നിലുള്ള സെന്റിനറി പാർക്ക് നവീകരണപ്രവൃത്തികൾക്ക് ശേഷം തുറക്കാനൊരുങ്ങുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്ക് 10 വർഷത്തേക്ക് തലശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിനാണ് നടത്തിപ്പിനായി കൈമാറിയത്. To advertise here, ഒരുവർഷവും നാലുമാസവും നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് പാർക്ക് നാടിന് സമർപ്പിക്കാനൊരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഏപ്രിൽ 11-ന് പാർക്കിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്ന് ബാങ്ക് പ്രസിഡന്റ് പി. ഹരിന്ദ്രൻ പറഞ്ഞു. പാർക്കിന്റെ നവീകരണപ്രവൃത്തികൾ 3.26 കോടിയോളം രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കുട്ടികൾക്കായി വിശാലമായ പാർക്ക്, ഫുഡ് കിയോസ്കുകൾ, ഫിഷ് സ്പാ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സാംസ്കാരിക പരിപാടികൾ നടത്താനുള്ള ഓപ്പൺ സ്റ്റേജ്, സ്കേറ്റിങ് യാർഡ്, ഓപ്പൺ ജിം എന്നിവയും പാർക്കിലുണ്ട്. കൂടാതെ ജിമ്മിന് ചുറ്റുമായി നടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, സന്ദർശകർക്കായി രണ്ട് ആധുനിക ശൗചാലയവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ടിക്കറ്റ് കൗണ്ടറിന്റെ സോഫ്‌റ്റ് വെയർ ഇൻസ്റ്റലേഷൻ, എമർജൻസി എക്സിറ്റ് ഗേറ്റ് എന്നിവയുടെ പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. തലശ്ശേരിയുടെ പൈതൃകവും ചരിത്രവും ആലേഖനംചെയ്യുന്ന വലിയ ചുമർചിത്രങ്ങളും പാർക്കിലെ മറ്റൊരു സവിശേഷതയാണ്. പാർക്കിനോട് ചേർന്നാണ് മലയാളത്തിന്റെ സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്നത്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ് രണ്ട് കോടി ചെലവഴിച്ച് ഉദ്യാനം മുൻപ് പുതുക്കിപ്പണിതത്. 2011 ഫെബ്രുവരി 15-ന് അന്നത്തെ ദേവസ്വം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കാടുപിടിച്ച് നശിച്ചിരുന്ന പാർക്കിനെ ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. പാർക്ക് സന്ദർശിച്ച നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരനും ബാങ്ക് പ്രസിഡന്റ് പി. ഹരിന്ദ്രനും സൗകര്യങ്ങൾ വിലയിരുത്തി. നഗരസഭാ വൈസ് പ്രസിഡന്റ് വി. സതി, നഗരസഭാ സെക്രട്ടറി എൻ. സുരേഷ് കുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് സി. വത്സൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

കടൽക്കാഴ്ചയ്ക്ക് ചന്തം കൂടും ഉദ്ഘാടനത്തിനൊരുങ്ങി സെന്റിനറി പാർക്ക്
M
MathrubhumiSource Link
about 2 months ago