കണ്ണടച്ചു തുറക്കുംമുമ്പേ പ്രഹരം; ഇനി വരുന്നത് സൂപ്പർസോണിക് ഡ്രോണുകൾ

കണ്ണടച്ചു തുറക്കുംമുമ്പേ പ്രഹരം; ഇനി വരുന്നത് സൂപ്പർസോണിക് ഡ്രോണുകൾ

M
MathrubhumiSource Link
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ അത്യാധുനിക വ്യോമ പ്രതിരോധ കവചങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള 'സൂപ്പർസോണിക് ലോയിറ്ററിംഗ് മ്യൂണിഷനുകൾ' (Supersonic Loitering Munitions) വികസിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു. നിലവിലുള്ള ഡ്രോണുകളുടെ വേഗക്കുറവ് പരിഹരിക്കാനും യുദ്ധക്കളത്തിൽ ആധിപത്യം ഉറപ്പിക്കാനുമാണ് ഈ നീക്കം. ഐഐടി മദ്രാസ് പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് റാംജെറ്റ് (Ramjet), സ്‌ക്രാംജെറ്റ് (Scramjet) പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ ഓക്‌സിജൻ തന്നെ ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് ഭാരം കുറവായിരിക്കുകയും കൂടുതൽ പ്രഹരശേഷി കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. സാധാരണ കമികാസെ ഡ്രോണുകൾ സുപ്പർ ഡ്രോണുകളാക്കുന്ന പദ്ധതിക്ക് 'ശേഷനാഗ്' എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. To advertise here, ലളിതമായ കമികാസെ ഡ്രോണുകളെ സ്മാർട്ടായ അതിനൂതന ആയുധമാക്കി പരിവർത്തനം ചെയ്യിക്കാനാണ് ഇന്ത്യയുടെ പദ്ധതി. റാംജെറ്റ്, സ്‌ക്രാംജെറ്റ് പോലുള്ള റോക്കറ്റ് എൻജിനുകളുടെ സഹായത്തോടെ അതിവേഗത്തിൽ പറക്കുന്ന സ്വയം നിയന്ത്രിത ഡ്രോണുകളെയാണ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ഡ്രോണുകളെപ്പോലെ ആകാശത്ത് വട്ടമിട്ടു പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവും (loitering capability), ഒരു മിസൈലിനെപ്പോലെ അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള കഴിവും (terminal velocity) കൂട്ടിയിണക്കിയ ഹൈബ്രിഡ് ആയുധ സംവിധാനമായിരിക്കും ഇത്. സാധാരണ 'സൂയിസൈഡ് ഡ്രോണുകൾ' ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ റഡാറുകൾക്ക് അവയെ എളുപ്പത്തിൽ കണ്ടെത്താനും തകർക്കാനും സാധിക്കും. എന്നാൽ, ശബ്ദത്തേക്കാൾ എത്രയോ മടങ്ങ് വേഗത്തിൽ വരുന്ന സൂപ്പർസോണിക് ആയുധങ്ങളെ തടയാൻ ശത്രുക്കളുടെ ആന്റി-ഡ്രോൺ സംവിധാനങ്ങൾക്കോ ജാമിംഗ് ഉപകരണങ്ങൾക്കോ സമയം ലഭിക്കില്ല.  നിമിഷങ്ങൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഇത്തരം ആയുധങ്ങൾ ശത്രുക്കളുടെ പ്രതികരണ സമയം ഗണ്യമായി കുറയ്ക്കുന്നു. അതിനാൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പ്രതിരോധിക്കാൻ കഴിയുന്ന വിലയേറിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇവയ്‌ക്കെതിരെ ഉപയോഗിക്കേണ്ടി വരും. അത് വലിയ സാമ്പത്തിക ബാധ്യത എതിരാളികൾക്ക് ഉണ്ടാക്കുകയും ചെയ്യും. ഇന്ത്യയുടെ ഈ തദ്ദേശീയ പരീക്ഷണം പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക ശക്തി സന്തുലിതാവസ്ഥയിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കോയ്മ നൽകുമെന്നും കരുതപ്പെടുന്നു. നേരത്തെ ആർട്ടിലറി ഷെല്ലുകളിൽ റാംജെറ്റ് എൻജിൻ ഘടിപ്പിച്ച് അവയുടെ ആക്രമണ പരിധി ദീർഘിപ്പിക്കാനുള്ള ഗവേഷണം നടന്നത് ഐഐടി മദ്രാസുമായി ചേർന്നായിരുന്നു. ഇങ്ങനെ വികസിപ്പിച്ച ആർട്ടിലറി ഷെല്ലുകളെ 50 ശതമാനം അധികം ദൂരേക്ക് പായിക്കാൻ സാധിക്കും. 2030 ആകുമ്പോഴേക്കും പുതിയ ആർട്ടിലറി ഷെല്ലുകൾ സേനയുടെ ഭാഗമാകും. ഈ മേഖലയിലുള്ള ഐഐടി മദ്രാസിന്റെ അനുഭവ പരിചയം ഡ്രോണുകളുടെ കാര്യത്തിലും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ലോയിറ്ററിംഗ് മ്യൂണിഷനുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വ്യാപകമാകുന്ന പുതിയ യുദ്ധമുറകളിൽ ഒരുപടി മുന്നിൽ നിൽക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ, ഇതിന് ചില പരിമിതികൾ മറികടക്കേണ്ടതുണ്ട്. ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഇവയ്ക്ക് വായുവുമായുള്ള ഘർഷണത്തെ തുടർന്നുണ്ടാകുന്ന താപത്തെ അതിജീവിക്കാൻ കഴിയുന്ന പുറംകവചം ഒരുക്കണം. ഇത്രയും വേഗത്തിൽ സഞ്ചരിക്കുമ്പോഴും ലക്ഷ്യത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ആക്രമണം നടത്തുന്ന സാധാരണ ലോയിറ്ററിംഗ് ശേഷി നിലനിർത്താനാകണം. മാത്രമല്ല, ഭാരം വഹിക്കാനുള്ള ശേഷി വർധിപ്പിക്കണം. ഇത്രയും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അവയെ നിരീക്ഷണത്തിനായി വിനിയോഗിക്കാനാകില്ല. ഈ പരിമിതികളെല്ലാം മറികടന്ന് വേണം സൂപ്പർ ഡ്രോണുകളെ വികസിപ്പിച്ചെടുക്കേണ്ടത്. Content Highlights: Development of supersonic loitering munitions to bypass enemy air defenses., Utilizing Ramjet and Scramjet propulsion technology for high-speed strikes., Project 'Sheshnag' integrates loitering capability with missile-like terminal velocity., Collaboration with IIT Madras to ensure indigenous defense self-reliance., Strategic advantage by forcing adversaries to use expensive missile defense systems. Published: 27 Mar 2026, 06:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണടച്ചു തുറക്കുംമുമ്പേ പ്രഹരം; ഇനി വരുന്നത് സൂപ്പർസോണിക്… | Boolokam