കൊല്ലം : ചൂടു കൂടിയതോടെ തീരക്കടൽ മത്സ്യലഭ്യതയിൽ കുറവ്. ഉപരിതലമത്സ്യങ്ങൾ ആഴക്കടൽ ഭാഗങ്ങളിലേക്കു പോകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതരസംസ്ഥാനക്കാരായ മത്സ്യത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതിനാൽ ആഴക്കടൽ മത്സ്യബന്ധനത്തിലും കുറവുണ്ട്. To advertise here, മീൻലഭ്യത കുറഞ്ഞതോടെ വിലയും കൂടി. അയല, മത്തി, കിളിമീൻ തുടങ്ങിയവ കിട്ടുന്നതു കുറഞ്ഞു. ഇവയുടെ വിലയിൽ കിലോയ്ക്ക് 100 രൂപയോളം വർധനയുണ്ട്. അതേസമയം, കയറ്റുമതി മത്സ്യങ്ങളായ ശംഖ്, കണവ, കട്ട്ൽഫിഷ് തുടങ്ങിയവ ധാരാളമായി ലഭിക്കുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ കടലിൽ പോകാത്തതിനാൽ കയറ്റുമതി കുറവാണ്. കയറ്റുമതിക്കാർക്ക് വേണ്ടത്ര അളവിൽ മത്സ്യം കിട്ടുന്നില്ല. നീണ്ടകര ഹാർബറിൽനിന്ന് ശംഖ് കിലോ 210 രൂപയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വിറ്റത്. ഏപ്രിൽമുതൽ ജൂൺ ആദ്യവാരംവരെയുള്ള കാലയളവിൽ മികച്ച രീതിയിൽ മത്സ്യം ലഭിക്കേണ്ടതാണ്. എന്നാൽ, നെത്തോലി, കിളിമീൻ തുടങ്ങിയവ അപൂർവമായേ ഇപ്പോൾ കിട്ടുന്നുള്ളൂ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിനു വടക്കുവശംമുതൽ കൊച്ചിക്ക് തെക്കുവശംവരെയുള്ള കൊല്ലം ഫിഷിങ് ബാങ്കിലാണ്. വ്യത്യസ്തയിനം മത്സ്യങ്ങൾ കൂടുതലായി ലഭിക്കുന്നതും ഇവിടെനിന്നാണ്. സമുദ്രതാപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനംപോലും മത്സ്യസമ്പത്തിനെ ബാധിക്കും. താപനില കൂടിത്തുടങ്ങുമ്പോൾ മീൻ ഉൾക്കടലിലേക്കു പോകും. ട്രോളിങ് നിരോധനത്തിനു ശേഷമുള്ള സീസൺപോലെ മീൻലഭ്യത കൂടുതലുള്ള കാലമാണ് ഏപ്രിൽമുതൽ ഉള്ളതെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് പറഞ്ഞു. ഇത്തവണ ആഴക്കടൽ മത്സ്യബന്ധനത്തിനു പോകാൻ തൊഴിലാളികളില്ലാത്ത അവസ്ഥയാണ്. പ്രതിസന്ധിയില്ലായിരുെന്നങ്കിൽ കയറ്റുമതിമേഖലയിലുൾപ്പെടെ വൻ നേട്ടമുണ്ടാകുമായിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ണെണ്ണവില വർധിപ്പിച്ചതിനാൽ ഇൻബോർഡ് യാനങ്ങളും കടലിൽ പോകുന്നില്ല. 103 രൂപയായിരുന്ന മണ്ണെണ്ണ വില, 155 രൂപയിലും കൂടി. കിളിമീൻ കിലോ 340 രൂപയാണ് കഴിഞ്ഞദിവസത്തെ വില. കഴിഞ്ഞ മാസം 290 രൂപയായിരുന്നു. അയല 310 രൂപയായിരുന്നത് 390 രൂപയായി. വേളാവറ്റ ചെറുതിന് 540 രൂപയും വറ്റപ്പാരയ്ക്ക് 550 രൂപയുമായി. കേരയ്ക്ക് കിലോ 340 രൂപയാണ് വില.
