ഇന്ന് രണ്ടാംദിവസത്തെ പുറത്തെഴുന്നള്ളത്ത് To advertise here, തിരുവനന്തപുരം : കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ പൊങ്കാല തിങ്കളാഴ്ച നടക്കും. പൊങ്കാലയോടനുബന്ധിച്ചുള്ള ആദ്യദിവസത്തെ പുറത്തെഴുന്നള്ളത്ത് ശനിയാഴ്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. ദേവിയെ തങ്കരഥത്തിൽ എഴുന്നള്ളിക്കുന്ന ചടങ്ങ് ഞായറാഴ്ച രാവിലെയും നടക്കും. മീനത്തിലെ മകംനാളിലാണ് കരിക്കകത്ത് പൊങ്കാല നടക്കുന്നത്. രാവിലെ 10.15-ന് തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽനിന്നുള്ള ദീപം പണ്ടാരയടുപ്പിൽ പകരുന്നതോടെ പൊങ്കാലയർപ്പണത്തിനു തുടക്കമാകും. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലതർപ്പണം. ശ്രീകോവിലിൽനിന്നു തന്ത്രി തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എത്തിച്ചാണ് തർപ്പണം നടത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉടവാൾ ഭക്തർക്ക് ദർശിക്കാനുള്ള അവസരം പൊങ്കാലദിവസമുണ്ടാകും. ശനിയാഴ്ച രാവിലെ 8.40-ന് ഉച്ചപൂജയ്ക്കുശേഷമാണ് ദേവിയുടെ തങ്കരഥത്തിലുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിച്ചത്. വ്രതംനോറ്റ പുരുഷന്മാരായ ഭക്തർ തേരുവടം വലിച്ചു. രാത്രി എഴുന്നള്ളത്ത് മടങ്ങിയെത്തിയതോടെ അത്താഴപൂജ നടന്നു. ഞായറാഴ്ച രാവിലെ 8.40-ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. ക്ഷേത്രത്തിനു സമീപത്തെ നിശ്ചിതമാർഗത്തിലൂടെ നീങ്ങുന്ന എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളും. കരിക്കകത്ത് ഇന്ന് രാവിലെ 3.50-ന് പള്ളിയുണർത്തൽ, 4.00-ന് നിർമാല്യദർശനം, 5.30-ന് ഗണപതിഹോമം, 6:30-ന് എതൃത്തപൂജ, 7.00-ന് പന്തീരടി പൂജ, 7.15-ന് നവകം, 7.45-ന് കലശാഭിഷേകം, 8.30-ന് ഉച്ചപൂജ, 8.40-ന് പുറത്തെഴുന്നള്ളത്ത്. രാത്രി എഴുന്നള്ളത്ത് മടങ്ങിവന്നശേഷം അത്താഴപൂജ, നടയടയ്ക്കൽ. സ്റ്റേജ്-1, 2 രാവിലെ 5 മുതൽ രാത്രി 10 വരെ ഭജന, സംഗീതാർച്ചന, ശാസ്ത്രീയനൃത്തങ്ങൾ, തിരുവാതിര, നൃത്തനൃത്യങ്ങൾ. സ്റ്റേജ്-3 ഗാനമേള വൈകീട്ട് 4-ന്, മെഗാഷോ 6.00, സെമി ക്ലാസിക്കൽ നൃത്തം 7.30, പ്രസീദ ചാലക്കുടിയുടെ മെഗാ ഫോക് ഷോ രാത്രി 8.30
